പിന്നേ.. കേന്ദ്രമന്ത്രിയെ തടയാമെങ്കില്‍ ഹൈക്കോടതി ജഡ്ജിയെ തടയാനാണോ പാട്, അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും..! യതീഷ് ചന്ദ്രയെ തേച്ചൊട്ടിച്ച് പരിഹസിച്ച് അഡ്വ. ജയശങ്കര്‍

തിരുവനന്തപുരം: യതീഷ് ചന്ദ്രയെ കളിയാക്കി സാമൂഹിക നിരീക്ഷകന്‍ അഡ്വ.ജയശങ്കര്‍ രംഗത്ത്. ശബരിമല ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെയും ഹൈക്കോടതി ജഡ്ജിയെയും നിലയ്ക്കലില്‍ എസ്പി യതീഷ് ചന്ദ്ര തടഞ്ഞിരുന്നു. തുടര്‍ന്ന് നിരവധി വിമര്‍ശനങ്ങള്‍ അദ്ദേഹത്തിന് നേരിടേണ്ടിവന്നിരുന്നു.

അതേസമയം ഹൈക്കോടതി ജഡ്ജിയെ തടഞ്ഞ സംഭവം കഴിഞ്ഞ ദിവസം കോടതി തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ യതീഷ് ചന്ദ്രയെ വലിച്ചൊട്ടിക്കുന്ന വിമര്‍ശനവുമായാണ് ഇപ്പോള്‍ ജയശങ്കര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കേന്ദ്രമന്ത്രിയെ തടയാമെങ്കില്‍ ഹൈക്കോടതി ജഡ്ജിയെയും തടയാമെന്നും അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ..

ശബരിമല സന്നിധാനത്ത് സംഘപരിവാരം ശരണം വിളിക്കുന്നതും അറസ്റ്റ് വരിക്കുന്നതും നമുക്ക് മനസിലാക്കാം. അത് സമുദായ വികാരം ആളിക്കത്തിക്കാനാണ്.

കോണ്‍ഗ്രസും ലീഗും മാണി ഗ്രൂപ്പും നാളെ മുതല്‍ നിയമസഭ സ്തംഭിപ്പിക്കും എന്നു ഭീഷണി മുഴക്കുന്നതും മനസിലാക്കാം. അത് രാഷ്ട്രീയ മുതലെടുപ്പാണ്.

എന്നാല്‍ ഈ ഹൈക്കോടതി എന്തിനുളള പുറപ്പാടാണ്?

ഒരു ജഡ്ജിയെ തടയുന്നതും പരിശോധന നടത്തുന്നതും അത്ര വലിയ അപരാധമാണോ? നിയമത്തിനു മുന്നില്‍ എല്ലാവരും സമന്മാരാണെന്നു പറയുന്ന ജഡ്ജിമാര്‍ അയ്യപ്പ സന്നിധിയില്‍ പ്രത്യേക പരിഗണന ആവശ്യപ്പെടുന്നത് ശരിയാണോ?

ശബരിമലയിലെത്തുന്ന സകലരെയും തടയണം, പരിശോധിക്കണം, സുരക്ഷ ഉറപ്പു വരുത്തണം എന്നാണ് മേലാവില്‍ നിന്നുള്ള ഉത്തരവ്. കേന്ദ്രമന്ത്രിയെ തടയാമെങ്കില്‍ ഹൈക്കോടതി ജഡ്ജിയെയും തടയാം. പരിഭവിച്ചിട്ടു കാര്യമില്ല.

ഹൈക്കോടതി നിയോഗിച്ച നിരീക്ഷകരെയും തടഞ്ഞു പരിശോധന നടത്തും. സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല.

അറിയാത്ത ജഡ്ജി ചൊറിയുമ്‌ബോള്‍ അറിയും.

Exit mobile version