ലോക്ക് ഡൗണ്‍ കാലാവധി അവസാനിച്ചാലും കോഴിക്കോട് നിയന്ത്രണം തുടരേണ്ടി വരും; മന്ത്രി ടിപി രാമകൃഷ്ണന്‍

കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലാവധി ഏപ്രില്‍ 14ന് കഴിഞ്ഞാലും കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തന്നെ തുടരേണ്ടി വരുമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം നിയന്ത്രണം അനിവാര്യമെന്ന് വ്യക്തമാക്കിയത്.

നിലവില്‍ ചില വിഭാഗങ്ങള്‍ക്ക് നിയന്ത്രണങ്ങളില്‍ നിന്ന് ഇളവ് വരുത്തിയിട്ടുണ്ട്. ലോക്ക്ഡൗണിന് ശേഷമുള്ള നിയന്ത്രണങ്ങള്‍ക്ക് അടുത്ത മന്ത്രിസഭാ യോഗത്തില്‍ വ്യക്തത വരുത്തുമെന്നും മന്ത്രി പറയുന്നു. കൂടാതെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിലയിരുത്തി.

മന്ത്രിയുടെ വാക്കുകള്‍;

മാഹി, വയനാട് അടക്കമുള്ള ജില്ലാ അതിര്‍ത്തികളില്‍ നിന്ന് പ്രധാന റോഡുകളിലൂടെയല്ലാതെ കര്‍ണാടകയില്‍ നിന്നടക്കം ആളുകള്‍ കാല്‍നടയായി ജില്ലയിലേക്ക് പ്രവേശിക്കുന്നുണ്ട്. ഇവിടങ്ങളില്‍ പോലിസിന്റെ നിരീക്ഷണം ശക്തമാക്കണം. നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്നതും കൂട്ടം കൂടി നില്‍ക്കുന്നതും ഒരിക്കലും അനുവദിക്കാന്‍ കഴിയില്ല. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണം.

പൂഴ്ത്തിവെയ്പ്, അമിത വില ഈടാക്കല്‍ എന്നിവ തടയുന്നതിന് വ്യാപാര സ്ഥാപനങ്ങളില്‍ സ്‌ക്വാഡുകളുടെ പരിശോധന ദിവസവും നടക്കുന്നുണ്ട്. കുറ്റകൃത്യം ചെയ്യുന്നവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുകയും പരിശോധന കര്‍ശനമാക്കും ചെയ്യും. വ്യാജവാറ്റ് നിര്‍മ്മാണത്തിനെതിരെ എക്‌സൈസും പോലീസും പരിശോധന ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. ഇത് ശക്തമായി തുടരും. മെഡിക്കല്‍ കോളജില്‍ കൂടുതല്‍ വെന്റിലേറ്ററിന് ആവശ്യം വരുകയാണെങ്കില്‍ സ്വകാര്യ ആശുപത്രികളില്‍ നിന്ന് ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ ആശുപത്രികളില്‍ ആവശ്യമായ ഉപകരണങ്ങള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്.

Exit mobile version