‘ഒരു കഥ സൊല്ലട്ടുമാ…നട്ടെല്ലുള്ള ഒരു പ്രധാനമന്ത്രിയുടെ കഥ’ ട്രംപിന്റെ ഭീഷണിക്കു മുന്‍പില്‍ മുട്ട് മടക്കിയ മോഡിയോട് ടി സിദ്ദീഖ്, കുറിപ്പ്

കൊച്ചി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് മുന്‍പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വഴങ്ങികൊടുത്തത് ദേശീയ തലത്തില്‍ തന്നെ വന്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ഒന്നാണ്. ഇപ്പോള്‍ മോഡിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദീഖ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെക്കുറിച്ച് ഇന്ത്യയുടെ മുന്‍ സുരക്ഷാ ഉപദേഷ്ടാവ് എംകെ നാരായണന്‍ പറഞ്ഞ കഥ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ മറുപടി.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഹൈഡ്രോക്സി ക്ലോറോക്വിന്റെ കയറ്റുമതിയുമായി ബന്ധപ്പെട്ട് ഇന്ത്യയെ ഭീഷണിപ്പെടുത്തുകയും ഇന്ത്യ വഴങ്ങുകയും ചെയ്തതായുള്ള വാര്‍ത്തകളെ അടിസ്ഥാനപ്പെടുത്തിയതാണ് മറുപടി. ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഇന്ത്യ കയറ്റുമതി നിയന്ത്രണം പിന്‍വലിച്ചിരുന്നു. അമേരിക്കയ്ക്ക് മലമ്പനിയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോസി ക്ലോറോക്വിന്റെ വലിയ ആവശ്യമുണ്ടെന്നും ഇന്ത്യ മരുന്നുകള്‍ വിട്ടുതരണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അനുകൂലമായ പ്രതികരണം ഇന്ത്യയില്‍ നിന്ന് ഉണ്ടായില്ലെങ്കില്‍ വലിയ തിരിച്ചടി ഉണ്ടാകുമെന്നുമായിരുന്നു ട്രംപിന്റെ പ്രസ്താവന. ഇതിനു പിന്നാലെ മരുന്നു നല്‍കാമെന്ന് ഇന്ത്യ അറിയിക്കുകയും ചെയ്തിരുന്നു. ഇതാണ് വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചത്.

‘ഇന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഇന്ത്യയെ മരുന്ന് കയറ്റി അയച്ചില്ലെങ്കില്‍ ഭവിഷത്തുകള്‍ അനുഭവിക്കേണ്ടി വരും എന്ന് പരസ്യമായി ഭീഷണിപ്പെടുത്തുന്നു. അടുത്ത നിമിഷം ഇന്ത്യ മരുന്ന് കയറ്റുമതിയില്‍ ഇളവ് പ്രഖ്യാപിക്കുന്നു, ഇനി ഒരു കഥ സൊല്ലട്ടുമാ’ എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം കഥ പങ്കുവെയ്ക്കുകയും ചെയ്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഇന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഇന്ത്യയെ മരുന്ന് കയറ്റി അയച്ചില്ലെങ്കില്‍ ഭവിഷത്തുകള്‍ അനുഭവിക്കേണ്ടി വരും എന്ന് പരസ്യമായി ഭീഷണിപ്പെടുത്തുന്നു. അടുത്ത നിമിഷം ഇന്ത്യ മരുന്ന് കയറ്റുമതിയില്‍ ഇളവ് പ്രഖ്യാപിക്കുന്നു.

ഇനി ഒരു കഥ സൊല്ലട്ടുമാ…

ഇന്ത്യയുടെ മുന്‍ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണന്‍ എന്ന പാലക്കാട്ടുകാരന്‍ പറഞ്ഞ കഥ. 2005 ജുലൈ 17 രാത്രി. ജുലൈ 18 നു ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആണവ കരാര്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗും അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ്ജ് ബുഷും ചേര്‍ന്ന് വൈറ്റ് ഹൗസിനു മുന്നില്‍ വച്ച് പ്രഖ്യാപിക്കാന്‍ പോകുന്നതിന്റെ തലേന്ന് രാത്രി.

പെട്ടെന്ന് മന്‍ മോഹന്‍ സിംഗ് ഇന്ത്യന്‍ സംഘത്തെ വിളിച്ച് പറയുന്നു. നാളെ ഈ കരാര്‍ നടത്തണ്ട എന്ന്. നമുക്കിത് വേണ്ട എന്ന്. എല്ലാവരും ഞെട്ടിപ്പോയി. പ്രഖ്യാപനത്തിനു മണിക്കൂറുകള്‍ക്ക് മുമ്പ് അമേരിക്കയില്‍ വച്ച് ഇന്ത്യ പിന്മാറുകയോ? ഒരു കാരണവുമില്ലാതെ മന്‍ മോഹന്‍ സിംഗിനെ പോലെ ഒരു പ്രധാനമന്ത്രി ഇത് പറയില്ലല്ലോ എന്ന് മാത്രം എല്ലാവരും മനസ്സിലാക്കി. 6 മുതല്‍ 8 വരെ ആണവ റിയാക്ടറുകള്‍ ഇന്ത്യക്ക് നല്‍കാം എന്ന നിലയില്‍ നിന്ന് പരമാവധി 2 എന്ന നിലയിലേക്ക് അമേരിക്ക മാറുന്നു. ഇന്ത്യയെ കടുത്ത സമ്മര്‍ദ്ധത്തിലേക്ക് തള്ളി വിടുന്നു. തങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യ പോലുള്ള രാജ്യം അവസാന നിമിഷം കീഴടങ്ങി നില്‍ക്കും എന്ന അമേരിക്കന്‍ മാടമ്പി വിശ്വാസം. എന്നാല്‍ മന്‍ മോഹന്‍ സിംഗ് ‘പോയി പണി നോക്ക്’ എന്ന് ആ രാത്രിയില്‍ വൈറ്റ് ഹൗസിനെ അറിയിക്കുന്നു. ബുഷ് നട്ടപ്പാതിരയ്ക്ക് വിദേശകാര്യ സെക്രട്ടറി കോണ്ടലിസ റൈസിനെ സിംഗ് താമസിച്ച ഹോട്ടല്‍ മുറിയിലെ സ്യൂട്ടിലേക്ക് അയക്കുന്നു. സിംഗ് കാണാന്‍ സമ്മതിച്ചില്ല. റൈസ് നേരെ വിദേശകാര്യ മന്ത്രി നട്വര്‍ സിംഗിനെ കാണുന്നു. ഇന്ത്യക്ക് അനുകൂലമായി നില്‍ക്കാം എന്ന് ബുഷ് സമ്മതിച്ചതായി അറിയിക്കുന്നു. രാത്രി 12.05 നു മന്‍ മോഹന്‍ സിംഗ് രാവിലെ കരാര്‍ പ്രഖ്യാപിക്കാം എന്ന് സമ്മതിക്കുന്നു. അന്ന് രാത്രി അമേരിക്ക മനസ്സിലാക്കി. ഇന്ത്യ എന്ന രാജ്യത്തിന്റെ ശക്തി, പോയി പണി നോക്ക് എന്ന് പറയാനുള്ള ആര്‍ജ്ജവം കണ്ട് ബുഷ് പോലും ഒന്ന് വിറച്ചു.

1971 ല്‍ ഇന്ത്യ ബംഗ്ലാദേശ് രൂപീകരിക്കുന്നതിനെ എതിര്‍ത്ത അമേരിക്കന്‍ പ്രസിഡണ്ട് നിക്ള്‍സണിനോട് ഇന്ദിരാ ഗാന്ധി പോയി പണി നോക്ക് എന്ന് പറഞ്ഞതിന്റെ തുടര്‍ച്ച. കോണ്‍ഗ്രസുകാര്‍ക്ക് എന്നും വെള്ളക്കാരെ നിലയ്ക്ക് നിര്‍ത്താന്‍ അറിയാം എന്ന് തന്നെ. കാലു നക്കാന്‍ കിട്ടില്ല എന്ന്.

https://economictimes.indiatimes.com/…/articl…/48066595.cms…

Exit mobile version