‘എന്തിനാണ് സാലറി ചലഞ്ച്’ എന്ന് വിടി ബല്‍റാം; വായടപ്പിക്കുന്ന മറുപടി കൊടുത്ത് ധനമന്ത്രി തോമസ് ഐസക്ക്

തൃശ്ശൂര്‍: കൊവിഡ് ദുരിതാശ്വാസത്തിന് എന്തിനാണ് സാലറി ചലഞ്ച് എന്ന് ചോദിച്ച വിടി ബല്‍റാം എംഎല്‍എയ്ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കി ധനമന്ത്രി തോമസ് ഐസക്ക്. കൊവിഡ് പശ്ചാത്തലത്തില്‍ സാലറി ചലഞ്ചിന്റെ ആവശ്യകത ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി വ്യക്തമാക്കിയത്.

തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ജീവനക്കാരുടെ ശമ്പളം ഏകപക്ഷീയമായി വെട്ടികുറച്ചവര്‍ ഇവിടെ സാലറി ചലഞ്ച് എന്തിന് എന്നൊക്കെ ചോദിച്ചു വരുന്നത് അതീവ കൌതുകകരമായ കാഴ്ചയാണെന്നും മന്ത്രി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്:

കൊവിഡ് ദുരിതാശ്വാസത്തിന് എന്തിനാ സാലറി ചലഞ്ച് ! പ്രളയകാലത്ത് 30000 കോടി രൂപയുടെ നഷ്ടം ഉണ്ടായത് പോലെ എന്തെങ്കിലും നഷ്ടം ഈ പകര്‍ച്ചവ്യാധി ഉണ്ടാക്കുന്നുണ്ടോ? . ആകെ 400 കോടി രൂപ അധിക ധനസഹായം കൊടുക്കുന്നതിനു വേണ്ടി ഇങ്ങനെ ഒരു പണ സമാഹരണത്തിന് ഇറങ്ങേണ്ടതുണ്ടോ എന്നാണ് ഒരു ബഹുമാനപ്പെട്ട എം എല്‍ എ ചിന്തിക്കുന്നത് ? ഈ വിവരക്കേടിനോട് പ്രതികരിക്കേണ്ട എന്നാണ് ആദ്യം കരുതിയത് . എന്നാലിപ്പോള്‍ അതിന്റെ താളത്തിന് ചിലര്‍ പ്രളയകാലത്ത് എന്നത് പോലെ ഇന്നത്തെ സാലറി ചലഞ്ചിനെ ചോദ്യം ചെയ്യാന്‍ ഇറങ്ങിയത് കൊണ്ട് ചില കാര്യങ്ങള്‍ വ്യക്തമാക്കട്ടെ

ഇന്നലെ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ ഫയല്‍ വന്നത് 600 കോടി രൂപ അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് . 2020 -21 വര്‍ഷത്തേക്ക് അവര്‍ക്ക് നീക്കി വച്ചിട്ടുള്ളത് 400 കോടി രൂപയാണ്. ആദ്യമാസം തന്നെ 200 കോടി രൂപ കൂടുതല്‍ ചെലവാക്കാന്‍ പോകുകയാണ് . ഇതാണ് ഈ വര്‍ഷത്തെ ആരോഗ്യ ബജറ്റില്‍ ഈ പകര്‍ച്ച വ്യാധി ഉണ്ടാക്കാന്‍ പോകുന്ന ആഘാതത്തിന്റെ സൂചന . ഒരു കോവിഡ് രോഗിയെ ചികില്‍സിക്കണമെങ്കില്‍ ചുരുങ്ങിയത് 25000 രൂപ ചെലവ് ആണ് . അമേരിക്കയിലും യൂറോപ്പിലും മറ്റും ഉള്ളത് പോലെ സാമൂഹ്യ വ്യാപനത്തിലേക്ക് നീങ്ങിയാല്‍ അതിനെ പ്രതിരോധിക്കുന്നതിന് ഇപ്പോഴേ തയ്യാറെടുപ്പുകള്‍ വേണം . അതിലേക്ക് നീങ്ങാതിരിക്കാന്‍ വേണ്ടി നമ്മുടെ ടെസ്റ്റിങ് തോത് ഇനിയും ഗണ്യമായി ഉയര്‍ത്തണം . ഇന്നിപ്പോള്‍ ദീര്‍ഘദര്‍ശനം ചെയ്യാന്‍ കഴിയാത്ത പല വിധ നിയന്ത്രണങ്ങള്‍ ഇനിയും വേണ്ടി വരും .

ഈ നിയന്ത്രണങ്ങളുടെ സാമൂഹ്യ സാമ്പത്തീക പ്രത്യാഘാതം എന്തെന്നു എന്തെങ്കിലും ധാരണയുണ്ടോ ? മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായി കേരളത്തിലെ തൊഴിലെടുക്കുന്നവരില്‍ 60 % പേര് കൂലവേലക്കാരോ താല്‍ക്കാലിക ശമ്പളക്കാരോ ആണ്. അവരുടെ വരുമാനം പൊടുന്നനെ ഇല്ലാതാവുകയാണ് . കച്ചവടക്കാര്‍ , ചെറുകിട സംരംഭകര്‍ ഇവരുടെ വരുമാന മാര്‍ഗ്ഗങ്ങളും അടഞ്ഞു കിടക്കുകയാണ് , സമ്പൂര്‍ണ്ണ സാമ്പത്തീക സ്തംഭനം ആണ്. പ്രളയ ദുരന്തത്തില്‍ എന്നത് പോലെ ഇവിടെ പുനര്‍നിര്‍മ്മാണം അല്ലാ, ആശ്വാസം എങ്ങിനെ എത്തിക്കാം , ഉത്തേജനം എങ്ങിനെ നല്കാം എന്നുള്ളതാണ്. ഇതിന് വരുന്ന ചെലവിനെ കുറിച്ച് അറിയുമോ ?

ഇതിനകം കേരളം ചെയ്തു കഴിഞ്ഞ കാര്യങ്ങള്‍ നോക്കൂ . 4200 കോടി ക്ഷേമ പെന്‍ഷനുകള്‍ക്ക് അനുവദിച്ചു വിതരണം ചെയ്തു കൊണ്ടിരിക്കുന്നു. 800 കോടി രൂപയുടെ അരി , പലവ്യഞ്ജന കിറ്റിന്റെ വിതരണവും ആരംഭിച്ചു. ഇപ്പോള്‍ വിവിധ ക്ഷേമനിധി അംഗങ്ങളായിട്ടുള്ള തൊഴിലാളികള്‍ക്ക് 600 കോടി രൂപ വിതരണം ചെയ്യുകയാണ്. കുടുംബശ്രീ വഴി വിതരണം ചെയ്യുന്ന വായ്പകളുടെ പലിശ 500 കോടി രൂപ വരും. വിവിധ മേഖലകള്‍ക്കുള്ള ഉത്തേജക പരിപാടികള്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്.

ഇത്രയും വലിയ ചെലവുകള്‍ കുത്തനെ ഉയരുമ്പോള്‍ സംസ്ഥാന വരുമാനത്തിന് എന്ത് സംഭവിക്കുന്നു ? ഇതാണ് പ്രളയവും കോവിഡ് പോലുള്ള പകര്‍ച്ചവ്യാധിയും തമ്മിലുള്ള വ്യത്യാസം . അവിടെ പ്രളയ മേഖലയിലെ വരുമാനത്തില്‍ ഇടിവ് സംഭവിക്കുന്നു എങ്കില്‍ കോവിഡ് പ്രത്യാഘാതം സംസ്ഥാനം മുഴുവനില്‍ നിന്നുള്ള വരുമാനം പൊടുന്നനെ ഇല്ലാതാവുന്നു എന്നതാണ് . കിട്ടുന്ന വരുമാനം ശമ്പളത്തിന് പോലും തികയില്ല ഇത് പറഞ്ഞാണ് കോണ്‍ഗ്രസ്സ് പാര്‍ട്ടി ഭരിക്കുന്ന രാജസ്ഥാനും മഹാരാഷ്ട്രയും ജീവനക്കാരുടെ ശമ്പളം തന്നെ വെട്ടിക്കുറച്ചത്. ഈ മാതൃക പിന്തുടരാന്‍ കേരളം ആഗ്രഹിക്കുന്നില്ല . അവിടെയാണ് സാലറി ചലഞ്ചിന്റെ പ്രസക്തി . തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ജീവനക്കാരുടെ ശമ്പളം ഏകപക്ഷീയമായി വെട്ടികുറച്ചവര്‍ ഇവിടെ സാലറി ചലഞ്ച് എന്തിന് എന്നൊക്കെ ചോദിച്ചു വരുന്നത് അതീവ കൌതുകകരമായ കാഴ്ചയാണ് .

വെറുതെ അലമ്പ് ഉണ്ടാക്കരുതെ . കോവിഡിനെ കുറിച്ച് പറഞ്ഞു മനുഷ്യനെ പറഞ്ഞു പേടിപ്പിക്കാതെ , അമേരിക്കയിലെ പോലുള്ള നടപടികള്‍ ഇവിടെ മതി എന്നു നിയമസഭയില്‍ പറഞ്ഞതൊക്കെ നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ? അനുഭവം ഇപ്പോള്‍ ബോധ്യപ്പെടുത്തി കാണുമല്ലോ ? പിന്നെ എന്തിനാണീ കുത്തിതിരിപ്പ്?

Exit mobile version