കൊറോണ; ആരോഗ്യപ്രവര്‍ത്തകനും വൈറസ് ബാധ; രോഗം ബാധിച്ചത് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നെന്ന് സൂചന

കൊച്ചി: സംസ്ഥാനത്ത് ഒരു ആരോഗ്യപ്രവര്‍ത്തകനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. എറണകുളം ജില്ലയിലെ ആലുവ ചൊവ്വര സ്വദേശിയായ ജോയിന്റ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാകാം ഇദ്ദേഹത്തിനും രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ ദിവസമാണ് രോഗലക്ഷണങ്ങളെത്തുടര്‍ന്ന് ഇദ്ദേഹത്തെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. സ്രവം പരിശോധനയ്ക്ക് അയക്കുകയും ചെയ്തിരുന്നു. ഇന്നാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളം അടക്കുന്നതിന് മുമ്പ് ഇദ്ദേഹം അവിടെ ജോലി ചെയ്തിരുന്നു.

അതിനാല്‍ വിമാനത്താവളത്തില്‍ നിന്നാകാം ഇദ്ദേഹത്തിനും രോഗബാധയുണ്ടായതെന്നാണ് നിഗമനം. ഒന്നോ രണ്ടോ ദിവസം റെയില്‍വേ സ്റ്റേഷനിലും ജോലി ചെയ്തിട്ടുണ്ട്. തുടര്‍ച്ചയായ ഡ്യൂട്ടിയുടെ പശ്ചാത്തലത്തില്‍ അവിടെ ജോലി ചെയ്ത എല്ലാവരോടും സ്വയം നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിരുന്നു.

അതിനാല്‍ തന്നെ ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ എല്ലാവരും സ്വയം നിരീക്ഷണത്തിലായിരുന്നു. ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയ മറ്റുള്ളവരോടും സെല്‍ഫ് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം നല്കിയിട്ടുണ്ട്. ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടിക അധികൃതര്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്.

Exit mobile version