മദ്യാസക്തി മൂലമുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് മദ്യം നല്‍കാനുള്ള തീരുമാനം അശാസ്ത്രീയം; തീരുമാനം പുനഃപരിശോധിക്കണം; ഡോക്ടര്‍ന്മാരുടെ സംഘടന

തിരുവനന്തപുരം: മദ്യാസക്തി മൂലമുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മദ്യം ലഭ്യമാക്കുന്നതിനെതിരെ ഡോക്ടര്‍മാരുടെ സംഘടന. മദ്യാസക്തി മൂലമുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് മദ്യം നല്‍കാനുള്ള തീരുമാനം അശാസ്ത്രീയവും അധാര്‍മികവുമാണ്. തീരുമാനം പുനഃപരിശോധിക്കണമെന്നും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ വ്യക്തമാക്കി.

മദ്യം പൂര്‍ണ്ണമായും നിരോധിച്ചതോടെ സംസ്ഥാനത്ത് അഞ്ച് പേര്‍ മദ്യാസക്തി മൂലം ആത്മഹത്യ ചെയ്തിരുന്നു. ഈ അവസരത്തില്‍ ഡോക്ടര്‍മാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മദ്യം നല്‍കുന്നത് ആലോചിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് കെജിഎംഒഎ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

ആധുനിക വൈദ്യശാസ്ത്രത്തില്‍ മദ്യാസക്തി രോഗമുള്ളവര്‍ക്ക് മദ്യം മരുന്നായി ഉപയോഗിക്കുന്നില്ല. അതിന് മറ്റ് മാര്‍ഗങ്ങളുണ്ട്. ആ മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് കെജിഎംഒഎ പറയുന്നു. സര്‍ക്കാര്‍ നിര്‍ദേശം ചികിത്സ പ്രോട്ടോക്കോളിന്റെ ലംഘനമാണ്. ഡോക്ടര്‍മാര്‍ മദ്യത്തിന് കുറിപ്പടി നല്‍കില്ലെന്നും കെജിഎംഒഎ പറയുന്നു.

ഡോക്ടര്‍മാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മദ്യം നല്‍കുന്നതിന് എക്‌സൈസ് മാര്‍ഗരേഖ പുറത്തിറക്കിയതിനു പിന്നാലെയാണ് കെജിഎംഒയുടെ പ്രതികരണം.

Exit mobile version