ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം വേദനിപ്പിക്കുന്നു, അത്യാസന്ന നിലയിലെത്തുന്ന രോഗികളുടെ കാര്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ അനുഭാവപൂര്‍ണമായ നടപടി സ്വീകരിക്കണം; റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍

തിരുവനന്തപുരം: കര്‍ണാടക പോലീസ് അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് കാസര്‍കോട് വയോധിക ചികിത്സ ലഭിക്കാതെ മരിച്ച സംഭവം വേദനിപ്പിക്കുന്നതെന്ന് സംസ്ഥാന റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. കര്‍ണാടക സര്‍ക്കാരിന്റേത് നിഷേധാത്മകമായ നടപടിയാണെന്നും അത്യാസന്ന നിലയിലെത്തുന്ന രോഗികളുടെ കാര്യത്തില്ലെങ്കിലും കര്‍ണാടക സര്‍ക്കാര്‍ അനുഭാവപൂര്‍ണമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. അതേസമയം കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തികള്‍ അടച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിലെ ചെക്ക് പോസ്റ്റില്‍ കര്‍ണാടക പോലീസ് ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് ഉദ്യാവരയിലെ എഴുപതുകാരിയായ പാത്തുമ്മയാണ് ചികിത്സ കിട്ടാതെ മരിച്ചത്. കര്‍ണാടക അതിര്‍ത്തി പ്രദേശത്ത് ചികിത്സ ലഭിക്കാതെയുള്ള രണ്ടാമത്തെ മരണമാണിത്.

വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു മരിച്ച പാത്തുമ്മ. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇവരെ ആംബുലന്‍സില്‍ മംഗലാപുരത്തേക്ക് കൊണ്ടു പോകാന്‍ ശ്രമിച്ചത്. എന്നാല്‍ അതിര്‍ത്തിയില്‍ വെച്ച് കര്‍ണാടക പോലീസ് ആംബുലന്‍സ് തടഞ്ഞുവെച്ചു. ഇതേതുടര്‍ന്ന് ഇവരെ തിരികെ വീട്ടിലേക്ക് കൊണ്ടുവരേണ്ടി വന്നു. ഇന്ന് പുലര്‍ച്ചെയാണ് പാത്തുമ്മ മരിച്ചത്.

Exit mobile version