കൊവിഡ് നിരീക്ഷണത്തിലുള്ളവര്‍ക്ക് താമസിക്കാന്‍ സ്വന്തം വീട് വിട്ടുനല്‍കി സിപിഎം പ്രവര്‍ത്തകന്‍

മങ്കട: കൊവിഡ് രോഗികളെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സ് എന്നിവര്‍ക്ക് വീട് നിഷേധിക്കുന്ന, അവരെ ബഹിഷ്‌ക്കരിക്കുന്ന വാര്‍ത്തകളാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി കഴിഞ്ഞ ദിവസങ്ങളില്‍ കേട്ട വാര്‍ത്തകള്‍. എന്നാല്‍ കേരളത്തില്‍ കാര്യങ്ങള്‍ തിരിച്ചാണ്. കൊറോണ നിരീക്ഷണത്തില്‍ കഴിയുന്ന ആളുകളെ താമസിപ്പിക്കാന്‍ സ്വന്തം വീട് തന്നെ വിട്ട് കൊടുത്ത് മാതൃക കാട്ടുകയാണ് കേരളീയര്‍

രാമപുരം ഗ്രാമപഞ്ചായത്ത് അംഗം പിടി ബഷീര്‍ ആണ് കൊറോണ സംശയത്തില്‍ നിരീക്ഷണത്തില്‍ക്കഴിയുന്നവരെ താമസിപ്പിക്കാന്‍ സ്വന്തം വീട് വിട്ടുനല്‍കിയത്. ബഷീര്‍ താമസിക്കുന്ന 3000 ചതുരശ്ര അടിയുള്ള ഇരുനിലവീടാണ് വിട്ടുനല്‍കിയത്. മങ്കട ബ്ലോക്ക് ഓഫീസിന് സമീപമാണ് ഈ വീട്. ഇരുപത് പേര്‍ക്ക് ഇതില്‍ താമസിക്കാം.

കൊറോണ നിരീക്ഷണത്തില്‍ കഴിയുന്നവരെ താമസിപ്പിക്കാന്‍ വീട് പഞ്ചായത്തിന് വിട്ടുകൊടുക്കുന്നതായുള്ള സമ്മതപത്രം പുഴക്കാട്ടിരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പികെ ജയറാമിന് ബഷീര്‍ കൈമാറി. താനടക്കം കുടുംബാംഗങ്ങളെല്ലാം തൊട്ടടുത്തുള്ള തറവാട്ട് വീട്ടിലേക്കും മറ്റ് ബന്ധുവീടുകളിലേക്കും മാറിത്താമസിക്കുമെന്ന് പിടി ബഷീര്‍ പറഞ്ഞു. ബഷീര്‍ നല്‍കിയ സമ്മതപത്രം കളക്ടര്‍ക്ക് കൈമാറുമെന്ന് പ്രസിഡന്റ് പികെ ജയറാം പറഞ്ഞു. പുഴക്കാട്ടിരി ഗ്രാമപ്പഞ്ചായത്ത് വികസനസമിതി സ്ഥിരം അധ്യക്ഷനും സിപിഎം പുഴക്കാട്ടിരി ലോക്കല്‍കമ്മിറ്റിയംഗവുമാണ് പിടി ബഷീര്‍.

Exit mobile version