ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എനിക്ക് പറഞ്ഞറിയിക്കാനാവാത്ത വിഷമമുണ്ട്, ഡോക്ടര്‍മാര്‍ അനുവദിക്കുന്ന നിമിഷത്തില്‍ തന്നെ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന് ഞാന്‍ നിങ്ങളോടൊപ്പമുണ്ടാകും; ചികിത്സയില്‍ കഴിയുന്ന എംഎല്‍എ കെ സുരേഷ് കുറുപ്പ് തുറന്നുപറയുന്നു

കോട്ടയം; നാടുമുഴുവന്‍ കൊറോണ രോഗവ്യാപനത്തിനെതിരേ പ്രവര്‍ത്തിക്കുമ്പോള്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഒപ്പം കൂടാന്‍ കഴിയാത്തതിന്റെ സങ്കടത്തിലാണ് എംഎല്‍എ കെ സുരേഷ് കുറുപ്പ്. രക്തധമനികള്‍ ദുര്‍ബലപ്പെട്ട് നീര്‍ക്കെട്ട് ഉണ്ടാകുന്ന ഈ രോഗത്തിന്റെ ചികിത്സയില്‍ കഴിയുന്ന അദ്ദേഹം തന്റെ ശാരീരികാവസ്ഥയെ കുറിച്ച് ഫേസ്ബുക്കിലൂടെ തുറന്നുപറയുകയാണ്.

നാടു മുഴുവന്‍ കൊറോണാ രോഗവ്യാപനത്തിനെതിരേ പ്രവര്‍ത്തിക്കുന്ന സമയത്ത് ഇങ്ങനെ ഒരു അവസ്ഥ വന്നതില്‍ ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തനിക്ക് പറഞ്ഞറിയിക്കാനാവാത്ത വിഷമമുണ്ട്. കേരളം കൊറോണയെ പരാജയപ്പെടുത്തുമെന്ന കാര്യത്തില്‍ നമുക്ക് സംശയമില്ലെന്നും അത് നമ്മുടെ നിശ്ചയദാര്‍ഢ്യമാണെന്നും അദ്ദേഹം പറഞ്ഞു.

രക്തധമനികള്‍ ദുര്‍ബലപ്പെട്ട് നീര്‍ക്കെട്ട് ഉണ്ടാകുന്ന രോഗത്തിനുള്ള തീവ്രചികിത്സയിലാണ് ഈ ദിവസങ്ങളില്‍ താനെന്നും ഇക്കഴിഞ്ഞ അസംബ്ലി സമ്മേളനത്തിനിടയില്‍ പാര്‍ടിയില്‍ നിന്നും അനുവാദത്തോടെ അവധിയെടുത്ത് അടിയന്തിര ചികിത്സക്കായി വെല്ലൂര്‍ ആശുപത്രിയില്‍ പോകേണ്ടി വന്ന താന്‍ കഴിഞ്ഞ ദിവസം തിരികെ ഏറ്റുമാനൂരെത്തി വിശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചികിത്സയുടെ പാര്‍ശ്വഫലമെന്നോണം ബ്ലഡ് കൗണ്ട് ക്രമാതീതമായി കുറഞ്ഞതിനാല്‍ തന്റെ രോഗ പ്രതിരോധ ശേഷി തുലോം കുറവാണെന്നാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ തന്നെ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നതെന്നും അതിനാല്‍ കുറച്ചു ദിവസത്തേക്ക് പൂര്‍ണമായ ഏകാന്തവാസത്തിന് അവര്‍ വൈദ്യ വിധി കല്‍പിച്ചിരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പൊതുരംഗത്തേക്കിറങ്ങാന്‍ ഡോക്ടര്‍മാര്‍ അനുവദിക്കുന്ന നിമിഷത്തില്‍ തന്നെ ഞാന്‍ നിങ്ങളോടൊപ്പമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

എംഎല്‍എ കെ സുരേഷ് കുറുപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സുഹൃത്തുക്കളേ, സഖാക്കളേ,

ലോകം, ഇതിനു മുന്‍പൊരിക്കലുമില്ലാത്ത വിധമുള്ള ഒരു വൈറസ് രോഗവ്യാപനത്തെ ധൈര്യപൂര്‍വം നേരിടുന്ന ഈ അവസ്ഥയില്‍ ലോകജനതയ്ക്കാകെ മാതൃകയാകുന്ന തരത്തില്‍ കേരള സമൂഹവും മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്റെ നേതൃത്ത്വത്തില്‍ സര്‍ക്കാരും അതീവ ജാഗ്രതയോടെ, ഏകോപനത്തോടെ പ്രവര്‍ത്തിക്കുകയാണ്. ഈ വേളയില്‍ തികച്ചും വ്യക്തിപരമായ ഒരു കാര്യം, എന്റെ ശാരീരികാവസ്ഥയെ കുറിച്ച്, പറയാനാണ് ഈ കുറിപ്പെഴുതുന്നത്.

രക്തധമനികളുടെ ആരോഗ്യത്തെ ദുര്‍ബലപ്പെടുത്തുന്ന Vasculitic Neuropathy എന്ന രോഗത്തിനുള്ള തീവ്രചികിത്സയിലാണ് ഈ ദിവസങ്ങളില്‍ ഞാന്‍. രക്തധമനികള്‍ ദുര്‍ബലപ്പെട്ട് നീര്‍ക്കെട്ട് ഉണ്ടാകുന്ന ഈ രോഗം മൂന്നു നാലു കൊല്ലങ്ങളായി കൂടിക്കൊണ്ടിരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ അസംബ്ലി സമ്മേളനത്തിനിടയില്‍ പാര്‍ടിയില്‍ നിന്നും അനുവാദത്തോടെ അവധിയെടുത്ത് അടിയന്തിര ചികിത്സക്കായി വെല്ലൂര്‍ ആശുപത്രിയില്‍ പോകേണ്ടി വന്ന ഞാന്‍ കഴിഞ്ഞ ദിവസം തിരികെ ഏറ്റുമാനൂരെത്തി.

ചികിത്സയുടെ പാര്‍ശ്വഫലമെന്നോണം blood count ക്രമാതീതമായി കുറഞ്ഞതിനാല്‍ എന്റെ രോഗ പ്രതിരോധ ശേഷി തുലോം കുറവാണെന്നാണ് കോട്ടയം മെഡിക്കല്‍ കോളെജില്‍ എന്നെ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നത്. അതിനാല്‍ കുറച്ചു ദിവസത്തേക്ക് പൂര്‍ണമായ ഏകാന്തവാസത്തിന് അവര്‍ വൈദ്യ വിധി കല്‍പിച്ചിരിക്കുകയാണ്.

നാടു മുഴുവന്‍ കൊറോണാ രോഗവ്യാപനത്തിനെതിരേ പ്രവര്‍ത്തിക്കുന്ന സമയത്ത് ഇങ്ങനെ ഒരു അവസ്ഥ വന്നതില്‍ ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എനിക്ക് പറഞ്ഞറിയിക്കാനാവാത്ത വിഷമമുണ്ട്. കേരളം കൊറോണയെ പരാജയപ്പെടുത്തുമെന്ന കാര്യത്തില്‍ നമുക്ക് സംശയമില്ല. അത് നമ്മുടെ നിശ്ചയദാര്‍ഢ്യമാണ്.

പൊതുരംഗത്തേക്കിറങ്ങാന്‍ ഡോക്ടര്‍മാര്‍ അനുവദിക്കുന്ന നിമിഷത്തില്‍ തന്നെ ഞാന്‍ നിങ്ങളോടൊപ്പമുണ്ടാകും.
സ്‌നേഹത്തോടെ
നിങ്ങളുടെ
സ്വന്തം
കെ. സുരേഷ് കുറുപ്പ് MLA

Exit mobile version