പ്രിയതമന്റെ ചേതനയറ്റ ശരീരവും തനിക്കൊപ്പം വിമാനത്തിലുണ്ടെന്ന് അറിയാതെ ഷിഫാന നാട്ടിലേക്ക്; മരണവിവരമറിയിക്കാതെ സുഹൃത്തുക്കള്‍

മസ്‌കറ്റ്: തന്റെ പ്രിയതമന്റെ മരണവിവരമറിയാതെയായിരുന്നു മൂന്നുമാസം ഗര്‍ഭിണിയായ ഷിഫാന മസ്‌കറ്റില്‍ നിന്നും നാട്ടിലേക്ക് തിരിച്ചത്. ഭര്‍ത്താവിന്റെ ചേതനയറ്റ ശരീരമടങ്ങിയ പെട്ടി ഷിഫാനക്കൊപ്പം വിമാനത്തിലുണ്ടായിരുന്നു. എന്നാല്‍ ഭര്‍ത്താവിന്റെ മരണവിവരം അറിഞ്ഞാലുള്ള ഷിഫാനയുടെ അവസ്ഥയോര്‍ത്ത് ഇക്കാര്യം അറിയാതിരിക്കാന്‍ സുഹൃത്തുക്കള്‍ മുന്‍കരുതലെടുത്തു.

കണ്ണൂര്‍ ചുഴലി കുന്നുംപുറത്ത് പുതിയപുരയില്‍ മുഹമ്മദ് സഹീറിന്റെ(30) ഭാര്യയാണ് ഷിഫാന. ആറുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഭര്‍ത്താവിനൊപ്പം ഏറെ സ്വപ്നങ്ങളുമായാണ് ഷിഫാന മസ്‌കറ്റിലെത്തിയത്. എന്നാല്‍ എല്ലാം തകര്‍ന്നത് പെട്ടെന്നാണ്. കഴിഞ്ഞ ദിവസം ഫുട്‌ബോള്‍ കളിക്കാന്‍പോയ മുഹമ്മദ് സഹീര്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് കളിക്കളത്തില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടന്‍ തന്നെ സുഹൃത്തുക്കള്‍ ചേര്‍ന്ന് സഹീറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. എന്നാല്‍, ഇക്കാര്യം ഷിഫാനയെ അറിയിച്ചിരുന്നില്ല. മൂന്നുമാസം ഗര്‍ഭിണിയായ ഷിഫാന സഹീറിന്റെ മരണവിവരം അറിഞ്ഞാല്‍ തളര്‍ന്നു പോകുമെന്ന് സുഹൃത്തുക്കള്‍ക്ക് അറിയാമായിരുന്നു. അതിനാല്‍ കൊറോണ വൈറസിന്റെ ലക്ഷണം സഹീറില്‍ കണ്ടെന്നും നിരീക്ഷണത്തിനായി ആശുപത്രിയിലാണെന്നുമാണ് അദ്ദേഹത്തിന്റെ കൂട്ടുകാര്‍ ഷിഫാനയെ അറിയിച്ചത്.

ഗര്‍ഭിണിയായ യുവതി ഇവിടെ ഒറ്റയ്ക്ക് നില്‍ക്കേണ്ടതില്ലെന്നും നിരീക്ഷണത്തില്‍ കഴിയുന്ന സഹീറിനെ കാണാന്‍ പ്രയാസമാകുമെന്നും കൂട്ടുകാര്‍ അറിയിച്ചതോടെയാണ് ഷിഫാന നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്. തന്റെ പ്രിയതമനെ മസ്‌കറ്റില്‍ തനിച്ചാക്കി മനസ്സില്ലാമനസ്സോടെയാണ് ഷിഫാന തിങ്കളാഴ്ച കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ കയറിയത്.

സഹീറിന്റെ മൃതദേഹവും സുഹൃത്തുക്കള്‍ ഇതേ വിമാനത്തില്‍ കയറ്റിയിരുന്നു. എന്നാല്‍ മൃതദേഹം അടങ്ങിയ പെട്ടികൂടി വിമാനത്തിലുണ്ടെന്ന് ഷിഫാനയെ അറിയിക്കാതിരിക്കാന്‍ അവര്‍ മുന്‍കരുതലെടുത്തിരുന്നു. കോഴിക്കോട്ട് വിമാനമിറങ്ങിയ ഷിഫാനയെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ബന്ധുക്കള്‍ എത്തിയിരുന്നു.

വീട്ടിലെത്തുംവരെ സഹീറിന്റെ മരണവിവരം അറിയിക്കാതിരിക്കാന്‍ ബന്ധുക്കളും പാടുപെട്ടു. തന്റെ പ്രിയതമന്റെ ജീവനറ്റ മൃതദേഹം തനിക്കൊപ്പമുണ്ടായിരുന്നെന്ന് അറിയാതെയുള്ള ഷിഫാനയുടെ യാത്ര ബന്ധുക്കളെയും തളര്‍ത്തി. ചുഴലി പുതിയപുരയില്‍ അബ്ദുവിന്റെയും ഖദീജയുടെയും മകനാണ് സഹീര്‍.

Exit mobile version