കൊറോണ ലക്ഷണങ്ങളുള്ള വ്യക്തിയെ കുറിച്ച് ആരോഗ്യ വകുപ്പിന് വിവരം നല്‍കി; ഡോക്ടര്‍ ഷിനു ശ്യാമളനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ട് സ്ഥാപന ഉടമ

തൃശ്ശൂര്‍: സ്വകാര്യ ക്ലിനിക്കില്‍ ചികിത്സയ്ക്ക് എത്തിയ കൊറോണ ലക്ഷണങ്ങളുള്ള വ്യക്തിയെ കുറിച്ച് ആരോഗ്യ വകുപ്പിനും പോലീസിനും വിവരം നല്‍കിയ ഡോ. ഷിനു ശ്യാമളനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഷിനു തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഈ കാര്യം അറിയിച്ചത്.

സ്വകാര്യ ക്ലിനിക്കില്‍ വന്ന രോഗിയെ സംശയാസ്പദമായ രീതിയില്‍ കണ്ടപ്പോള്‍ ആരോഗ്യവകുപ്പിലും പോലീസിലും റിപ്പോര്‍ട്ട് ചെയ്തതിനും ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിനും, ടെലിവിഷനില്‍ ഇതേ കുറിച്ച് പ്രതികരിച്ചതിനുമാണ് തന്നെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതെന്നാണ് ഷിനു ഫേസ്ബുക്കില്‍ കുറിച്ചത്. ക്ലിനിക്ക് ഉടമ പറയുന്നത് പോലെ മിണ്ടാതെ ഒതുക്കി തീര്‍ക്കുവാന്‍ ഇതില്‍ എന്ത് കള്ളത്തരമാണ് ഉള്ളതെന്നും തെറ്റ് കണ്ടാല്‍ ഇനിയും ചൂണ്ടി മെന്ന് പറഞ്ഞാണ് ഷിനു ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

സ്വകാര്യ ക്ലിനിക്കില്‍ വന്ന രോഗിയെ സംശയാസ്പദമായ രീതിയില്‍ കണ്ടപ്പോള്‍ ആരോഗ്യവകുപ്പിനെയും പിറ്റേന്ന് പോലീസിനെയും റിപ്പോര്‍ട്ട് ചെയ്തതിനും ഫേസ്ബുക്കില്‍ എഴുതിയതിനും, ടി.വിയില്‍ പറഞ്ഞതിനും എന്നെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു.

രോഗിയുടെയോ, ക്ലിനിക്കിന്റെയോ ഒരു വിശദാംശവും ഞാന്‍ പുറത്തു വിട്ടിട്ടില്ല. മുതലാളി പറയുന്നത് പോലെ മിണ്ടാതെ ഒതുക്കി തീര്‍ക്കുവാന്‍ ഇതില്‍ എന്ത് കള്ളത്തരമാണ് ഉള്ളത്? അയാള്‍ക്ക് കൊറോണ ആണെങ്കില്‍ ക്ലിനിക്കില്‍ രോഗികള്‍ വരുമോ എന്നു തുടങ്ങി മുതലാളിയുടെ കുറെ സ്വാര്ഥമായ ചോദ്യങ്ങള്‍. ക്ഷമിക്കണം. തെറ്റ് കണ്ടാല്‍ ചൂണ്ടി കാണിക്കും. ഇനിയും.

ഞാനെന്റെ ഡ്യൂട്ടിയാണ് ചെയ്തത്. ഇനിയും ചെയ്യും. അറിയിക്കേണ്ടവരെ ഉദ്യോസ്ഥരെ അറിയിച്ചിട്ടും രോഗിയെ ഖത്തറിലേക്ക് വിടാന്‍ അനുവദിച്ചവര്‍ക്ക് ഒരു കുഴപ്പവുമില്ല. ആ ഉദ്യോഗസ്ഥര്‍ സുഖിച്ചു ജോലി ചെയ്യുന്നു. പക്ഷെ എനിക്ക് ജോലി പോയി. എന്ത് നാടാണിത്? ഞാന്‍ ചെയ്തതില്‍ ഒരു തെറ്റുമില്ല. ഇനിയും ശബ്ദിക്കും.

Exit mobile version