എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഇന്നുമുതല്‍; ഇത്തവണ പരീക്ഷ എഴുതുന്നത് പതിമൂന്നര ലക്ഷം വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് മുതല്‍. പതിമൂന്നര ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. അതേസമയം സംസ്ഥാനത്ത് കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നിരീക്ഷണത്തിലുളള വിദ്യാര്‍ത്ഥികള്‍ക്ക് പിന്നീട് സേ പരീക്ഷ നടത്തും. വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലാണ് പരീക്ഷ നടത്തുന്നത്.

ഇത്തവണ എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ ഒന്നിച്ചാണ് നടത്തുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഈ മൂന്ന് പൊതു പരീക്ഷകളും ഒന്നിച്ച് നടത്തുന്നത്. എസ്എസ്എല്‍സി പരീക്ഷ രാവിലെയാണ് നടത്തുക. ഉച്ചക്കുള്ള കനത്ത ചൂട് കണക്കിലെടുത്ത് ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് എസ്എസ്എല്‍സി പരീക്ഷ രാവിലെയാക്കിയത്. രാവിലെ 9.45 മുതല്‍ 11.30 വരെയാണ് എസ്എസ്എല്‍സി പരീക്ഷ. 12.30 വരെയാണ് പ്ലസ് ടു പരീക്ഷ നടക്കുന്നത്.

സംസ്ഥാനത്ത് ഇത്തവണ എസ്എസ്എല്‍സി പരീക്ഷയ്ക്ക് 2945 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. യുഎഇയില്‍ ഒമ്പത് കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ കൂടുതല്‍ ജാഗ്രതയുണ്ട്. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന മൂല്യ നിര്‍ണ്ണയം എപ്രില്‍ രണ്ടിന് തുടങ്ങി 23 ന് അവസാനിക്കും.

Exit mobile version