പക്ഷിപ്പനി; വെസ്റ്റ് കൊടിയത്തൂര്‍, വേങ്ങേരി എന്നീ സ്ഥലങ്ങളുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ കോഴിവില്‍പ്പന നിരോധിച്ചു

കോഴിക്കോട്: പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വെസ്റ്റ് കൊടിയത്തൂര്‍, വേങ്ങേരി എന്നിവിടങ്ങളിലെ പത്തുകിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ കോഴിവില്‍പന നിരോധിച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായിട്ടാണ് വെസ്റ്റ് കൊടിയത്തൂര്‍, വേങ്ങേരി എന്നിവിടങ്ങളിലെ പത്തുകിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ കോഴിവില്‍പന നിരോധിച്ചത്.

വെസ്റ്റ് കൊടിയത്തൂരിലെയും വേങ്ങേരിയിലെയും ഒരു കിലോമീറ്റര്‍ ചുറ്റളവിലെ വളര്‍ത്തുപക്ഷികളെ കൊന്ന് ദഹിപ്പിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനായി അഞ്ചുപേര്‍ വീതമുള്ള 25 പ്രതിരോധസംഘങ്ങളെ മൃഗസംരക്ഷണ വകുപ്പ് നിയോഗിച്ചു. ഞായറാഴ്ച രാവിലെ എട്ടുമണിയോടെ ഇതിനുള്ള നടപടികള്‍ ആരംഭിക്കും.

കോഴിക്കോട് ജില്ലയിലെ വെസ്റ്റ് കൊടിയത്തൂര്‍, വേങ്ങേരി എന്നിവിടങ്ങളിലെ രണ്ട് കോഴി ഫാമുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.ഒരെണ്ണം കോഴിഫാമും ഒന്ന് നഴ്‌സറിയുമാണ്. വ്യാഴാഴ്ച തന്നെ രണ്ട് ഫാമുകളിലെയും കോഴികള്‍ക്ക് പക്ഷിപ്പനി ബാധിച്ചിട്ടുണ്ടോയെന്ന് സംശയം തോന്നിയിരുന്നു. മൃഗസംരക്ഷണവകുപ്പിന്റെ കണ്ണൂര്‍ മേഖലാ ലബോറട്ടറിയിലെ പരിശോധനയില്‍ പക്ഷിപ്പനി സംശയം ബലപ്പെട്ടു. തുടര്‍ന്ന് വെള്ളിയാഴ്ച സാമ്പിളുകള്‍ വിമാനമാര്‍ഗം ഭോപ്പാലിലെ ലബോറട്ടറിയില്‍ പരിശോധിച്ച് പക്ഷിപ്പനി സ്ഥിരീകരിക്കുകയായിരുന്നു.

അതെസമയം സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. നശീകരണ പ്രവര്‍ത്തനങ്ങള്‍ നാളെ രാവിലെ മുതല്‍ ആരംഭിക്കുമെന്നും, പനി പടരാന്‍ സാധ്യതയുളള പ്രദേശങ്ങളിലെ പക്ഷികളെ എല്ലാം നശിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മനുഷ്യരിലേക്ക് പടരും എന്ന തരത്തില്‍ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള ചുമതല കോഴിക്കോട് കളക്ടര്‍ ശ്രീരാം സാംബശിവ റാവുവിന് നല്‍കിയെന്നും മന്ത്രി അറിയിച്ചു.

പക്ഷിപ്പനിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജയും പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ ടീം കോഴിക്കോട് എത്തിയിട്ടുണ്ട്. 2020 പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കാനിടയുള്ള വര്‍ഷമാണെന്നും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version