ബിജെപിക്ക് വെല്ലുവിളിയായി സെന്‍കുമാര്‍; കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായേക്കും

ആലപ്പുഴ : വരാനിരിക്കുന്ന കുട്ടനാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ബിഡിജെഎസിന് തിരിച്ചടി നല്‍കുക ലക്ഷ്യമിട്ടാണ് സെന്‍കുമാറിന്റെ നീക്കം. നിലവില്‍ കുട്ടനാട് സീറ്റ് ബിജെപി സഖ്യകക്ഷിയായ ബിഡിജെഎസിന് അനുവദിച്ചിട്ടുള്ളതാണ്. അതെസമയം സെന്‍കുമാറിന്റെ നീക്കം ബിജെപി തലവേദനയാകുമെന്നതില്‍ തര്‍ക്കമില്ല.

ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെയും വെള്ളാപ്പള്ളി നടേശന് എതിരെയും ഗുരുതര ആരോപണവുമായി സെന്‍കുമാറും സുഭാഷ് വാസും നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ സെന്‍കുമാറിനും സുഭാഷ് വാസുവിനുമെതിരെ തുറന്നടിച്ച് തുഷാറും രംഗത്ത് വന്നിരുന്നു. തര്‍ക്കം രൂക്ഷമായതോടെ സെന്‍കുമാറിനെയും സുഭാഷ് വാസുവിനെയും തള്ളി ബിജെപി രംഗത്ത് വന്നിരുന്നു.

ബിജെപിയുമായി സെന്‍കുമാറിനോ സുഭാഷ് വാസുവിനോ യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനവുമായി സെന്‍കുമാര്‍ രംഗത്ത് എത്തിയത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് വേണ്ടി കുട്ടനാട്ടില്‍ മത്സരിച്ചത് സുഭാഷ് വാസുവാണ്. സുഭാഷ് വാസുവിന് 33,000 ലേറെ വോട്ടുകള്‍ നേടാനും സാധിച്ചു. ഇത്തവണ കുട്ടനാട്ടില്‍ സുഭാഷ് വാസുവോ, സെന്‍കുമാറോ മത്സരിച്ചാല്‍ മണ്ഡലത്തിലെ ഈഴവ വോട്ടുകള്‍ വിഭജിക്കാന്‍ കാരണമാകും.

ഇത് ബിജെപിക്ക് കനത്ത തിരിച്ചടി വരുത്തും .ഇതോടെ, ഇരുവരെയും മത്സര രംഗത്തു നിന്നും പിന്തിരിപ്പിക്കാനും, ശക്തനായ സ്ഥാനാര്‍ത്ഥിയെ കളത്തിലിറക്കാനുമുള്ള വെല്ലുവിളിയാണ് ബിജെപി നേരിടുന്നത്.

Exit mobile version