ടൂറിസ്റ്റ് ബസില്‍ ‘ഇടിവെട്ട്’ പാട്ടും ലൈറ്റും; വാഹനത്തിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദ് ചെയ്യും; മുന്നറിയിപ്പുമായി കേരള പോലീസ് !

ടൂറിസ്റ്റ് ബസുകളില്‍ ലേസര്‍ ലൈറ്റുകളും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശ സംവിധാനങ്ങളും ഫിറ്റ് ചെയ്യുന്ന ബസുടമകള്‍ക്ക് ഇനി പിടി വീഴും.

തിരുവനന്തപുരം: നിയമവിരുദ്ധമായി ലൈറ്റുകളും സൗണ്ട് ബോക്‌സുകളും ഘടിപ്പിച്ച ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ കര്‍ശന നടപടി. ടൂറിസ്റ്റ് ബസുകളില്‍ ലേസര്‍ ലൈറ്റുകളും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശ സംവിധാനങ്ങളും ഫിറ്റ് ചെയ്യുന്ന ബസുടമകള്‍ക്ക് ഇനി പിടി വീഴും. കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകള്‍ ഫിറ്റ് ചെയ്യുന്ന വാഹനത്തിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദ് ചെയ്യുമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്.

വിനോദയാത്രയ്ക്കുള്ള ബസുകളിലും ട്രാവലറുകളില്‍ ലേസര്‍ ലൈറ്റുകള്‍ ഉള്‍പ്പെടെയുള്ള അമിതമായ പ്രകാശ സംവിധാനം ഉപയോഗിച്ച് മ്യൂസിക് ആന്‍ഡ് ലൈറ്റ് ഷോ നടത്തുന്നത് വ്യാപിച്ചു വരികയാണ്. വാഹനത്തിന്റെ പ്‌ളാറ്റ്‌ഫോം മുറിച്ച് മാറ്റി അവിടെ ഗ്‌ളാസ് വച്ച് അതിനടയില്‍ ആഡംബര ലൈറ്റുകള്‍ ഘടിപ്പിക്കുന്നതായി മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. അകത്തെ ലൈറ്റ് സംവിധാനം നിയന്ത്രിക്കുന്നത് വാഹനം ഓടിക്കുന്ന ആളാണ്. ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയ്‌ക്കൊപ്പം വിനോദ സഞ്ചാരികള്‍ അകത്ത് ഡാന്‍സ് ചെയ്യും. ഡ്രൈവറുടെ ശ്രദ്ധ അപ്പോള്‍ റോഡിലാവില്ല. അതുകൊണ്ടു തന്നെ അപകടമുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. എതിരെ വരുന്ന വാഹനങ്ങള്‍ക്കും ഇത്തരം ലൈറ്റുകള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്

ഇതുവരെ ഇത്തരം വാഹനങ്ങള്‍ക്ക് ആയിരം രൂപ പിഴയായിരുന്നു. ആയിരം രൂപ അടച്ചാലും ആരും അനാവശ്യ ലൈറ്റുകളൊന്നും അഴിച്ചു മാറ്റാറില്ല. വണ്ടിയുടെ അകത്തു മാത്രമാണ് ആദ്യമൊക്കെ ഇത്തരത്തില്‍ ലൈറ്റുകള്‍ ഘടിപ്പിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ പുറത്തും ലൈറ്റുകള്‍ ഉപയോഗിച്ചുതുടങ്ങി. അതുകൊണ്ടാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് തന്നെ റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചതെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.

രാത്രികാല അപകടങ്ങളിലേറെയും സംഭവിക്കുന്നത് എതിരെ വരുന്ന വാഹനങ്ങളിലെ പ്രകാശ തീവ്രത കാരണമാണ്. വാഹനം വാങ്ങുമ്പോള്‍ ഉള്ള ഹെഡ്ലൈറ്റ് മാറ്റി തീവ്രപ്രകാശമുള്ള ലൈറ്റ് ഫിറ്റ് ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കും. കൂടാതെ വാഹനങ്ങളില്‍ അമിതമായ ശബ്ദമുണ്ടാക്കുന്ന തരത്തില്‍ ഘടിപ്പിച്ചരിക്കുന്ന ശബ്ദ സംവിധാനങ്ങളും നീക്കം ചെയ്യും.

ഇതിനായി സംസ്ഥാനത്ത് 55 ഇടങ്ങളില്‍ മോട്ടോര്‍ വാഹനവകുപ്പ് രാത്രികാല പരിശോധന നടത്തും. സിനിമാ ഷൂട്ടിംഗിന് പ്രകാശ തീവ്രത അളക്കുന്ന ലക്‌സ് മീറ്റര്‍ ഉപയോഗിച്ച് വാഹനങ്ങളുടെ പ്രകാശ തീവ്രത കൂടുതലാണോ എന്നു കണ്ടെത്തും. പ്രകാശ പരിധി: അനുവദിച്ചത് 50 – 60 വാട്ട്. അനുവദനീയമായ പ്രകാശ തീവ്രത 2000 ലൂമിനസ് വരെയുമാണ്. ഇത് ലംഘിക്കുന്നവര്‍ക്ക് കടുത്ത പിഴ ഈടാക്കുമെന്ന് പോലീസ് അറിയിച്ചു.

Exit mobile version