ലൊക്കേഷനുകളില്‍ ലൈംഗികാതിക്രമം തടയുന്നതിനുള്ള ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണം; ഡബ്ല്യുസിസി ഹര്‍ജി ഇന്ന് പരിഗണിക്കും

എഎംഎംഎയുടെ നേതൃത്വത്തില്‍ അടുത്തമാസം ഏഴിന് അബുദാബിയില്‍ നടക്കുന്ന ഷോയ്ക്ക് മുന്‍പ് ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്നാണ് ആവശ്യം

കൊച്ചി: ഷൂട്ടിങ് ലൊക്കേഷനുകളില്‍ ലൈംഗികാതിക്രമം തടയുന്നതിനുള്ള ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസി നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഹര്‍ജിയില്‍ ഇന്ന് സര്‍ക്കാര്‍ നിലപാട് അറിയിച്ചേക്കും.

എഎംഎംഎയുടെ നേതൃത്വത്തില്‍ അടുത്തമാസം ഏഴിന് അബുദാബിയില്‍ നടക്കുന്ന ഷോയ്ക്ക് മുന്‍പ് ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്നാണ് ആവശ്യം. ഡബ്ല്യൂസിസിക്ക് വേണ്ടി റിമ കല്ലിങ്കല്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ഉള്ളത്. മലയാള സിനിമയില്‍ ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്നാവശ്യപ്പെട്ട് വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി നിലവിലുള്ളപ്പോള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഡബ്യുസിസി പുതിയ ആവശ്യം ഉന്നയിച്ചത്.

ഹര്‍ജി പരിഗണിക്കാനിരിക്കെ മറുപടി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോടും സിനിമാ സംഘടനകളോടും കോടതി ആവശ്യപ്പെട്ടിരുന്നു. വനിതകള്‍ അടങ്ങിയ മൂന്നംഗ സമിതി ഇപ്പോള്‍ത്തന്നെ നിലവില്‍ ഉണ്ടെന്നാകും താരസംഘടനയായ എഎംഎംഎ അറിയിക്കുക. ഡബ്ല്യുസിസിയുടെ ഹര്‍ജിയെ പിന്തുണയ്ക്കുന്ന നിലപാടാകും കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുക.

സിനിമാ മേഖലയുമായി ബന്ധപ്പെട്ട അതിക്രമ പരാതികള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ പരാതി പരിഹാര സംവിധാനം അത്യാവശ്യമാണെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമാ ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസിയ്ക്ക് വേണ്ടി റിമ കല്ലിങ്കലും പത്മപ്രിയയുമാണ് ഹര്‍ജി സമര്‍പ്പിച്ചത്.

Exit mobile version