കെഎം ബഷീറിന്റെ മരണം; കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തി, വാഹനം ഓടിച്ചില്ലെന്ന് വരുത്താന്‍ തെറ്റിദ്ധരിപ്പിച്ചു! ശ്രീറാമിനെതിരെ ഗുരുതര കണ്ടെത്തലുകളുമായി കുറ്റപത്രം

കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയ നീക്കങ്ങള്‍ അക്കമിട്ട് നിരത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനായ കെഎം ബഷീര്‍ വാഹനമിടിച്ച് മരിച്ച സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതിച്ചേര്‍ക്കപ്പെട്ട ശ്രീറാം വെങ്കിട്ടരാമനെതിരെ ഗുരുതര കണ്ടെത്തല്‍. കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയ നീക്കങ്ങള്‍ അക്കമിട്ട് നിരത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

അന്വേഷണം അട്ടിമറിക്കാന്‍ തുടക്കം മുതല്‍ തന്നെ ശ്രമങ്ങള്‍ ഉണ്ടായെന്നാണ് കുറ്റപത്രം വ്യക്തമാക്കുന്നത്. കൂടാതെ, വാഹനം ഓടിച്ചില്ലെന്ന് വരുത്താന്‍ പോലീസിനെ തെറ്റിദ്ധരിപ്പിച്ചു. അപകടശേഷം ആദ്യമെത്തിയ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയിലും രക്തപരിശോധന നടത്താന്‍ വിസമ്മതിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടും പോലീസിന്റെ കണ്ണുവെട്ടിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോയി തുടങ്ങിയ കാര്യങ്ങള്‍ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ശാസ്ത്രീയ പരിശോധന ഫലങ്ങളും ശ്രീറാം വെങ്കിട്ടരാമന്റെ വാദങ്ങള്‍ പൊളിക്കുന്നതാണെന്നാണ് പോലീസിന്റെ പുതിയ കണ്ടെത്തല്‍. ഡ്രൈവറുടെ സീറ്റിലിരുന്നത് ശ്രീറാം തന്നെയാണ് ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൂടാതെ, വാഹനം 100 കിലോമീറ്റര്‍ വേഗതയിലായിരുന്നു എന്നും ശ്രീരാമിന്റെ പരിക്കുകള്‍ ഡ്രൈവര്‍ സിറ്റിലിരുന്നയാള്‍ക്കുള്ള പരിക്കാണെന്നും ഡോക്ടര്‍മാരും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

Exit mobile version