കരിപ്പൂരില്‍ വിമാനമിറങ്ങിയ യാത്രക്കാരെ തട്ടിക്കൊണ്ടുപോയി കൊള്ള; സ്വര്‍ണ്ണമെവിടെയെന്ന് ചോദിച്ച് ക്രൂരമര്‍ദ്ദനം, വസ്ത്രമഴിച്ചും പരിശോധന, ദുരനുഭവം കാസര്‍കോട് സ്വദേശികള്‍ക്ക്

കസ്റ്റംസാണെന്ന് പറഞ്ഞ് പാസ്പോര്‍ട്ട് കൈപറ്റി കാറില്‍ കയറ്റി കടപ്പുറത്തേക്ക് കൊണ്ടുപോയി.

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ രണ്ട് യാത്രക്കാരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കൊണ്ടുവന്ന സ്വര്‍ണ്ണമെവിടെ എന്ന് ചോദിച്ചുകൊണ്ടായിരുന്നു മര്‍ദ്ദനം. വസ്ത്രം അഴിച്ചും പരിശോധന നടത്തിയെന്നും ആരോപണം ഉണ്ട്. കാസര്‍കോട് സ്വദേശികള്‍ക്കാണ് ദുരനുഭവമുണ്ടായത്.

കൈയ്യിലുണ്ടായിരുന്ന പണവും സ്വര്‍ണ്ണവും കൊള്ളയടിച്ചെന്നും പരാതിയുണ്ട്. കാസര്‍കോഡ് ഉദുമ സ്വദേശികളായ സന്തോഷ് അബ്ദുള്‍ സത്താര്‍ എന്നിവരാണ് പരാതി നല്‍കിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ എയര്‍ഇന്ത്യ വിമാനത്തില്‍ വന്നിറങ്ങിയപ്പോഴാണ് സന്തോഷിനെയും സത്താറിനെയും തട്ടികൊണ്ടു പോയത്. ഇവര്‍ വിമാനത്താവളത്തില്‍ നിന്ന് ഓട്ടോ പിടിച്ച് കോഴിക്കോട്ടേക്കു പോവുകയായിരുന്നു. പിറകില്‍ കാറുമായി വന്ന കൊള്ളസംഘം ഇവരെ തടഞ്ഞു നിര്‍ത്തി. കസ്റ്റംസാണെന്ന് പറഞ്ഞ് പാസ്പോര്‍ട്ട് കൈപറ്റി കാറില്‍ കയറ്റി കടപ്പുറത്തേക്ക് കൊണ്ടുപോയി.

അവിടെ വെച്ച് അതിക്രൂരമായി മര്‍ദ്ദിച്ചു. വസ്ത്രം ഉള്‍പ്പെടെ അഴിച്ചാണ് പരിശോധന നടത്തിയതെന്നും ഇരുവരും പറയുന്നു. ഓരോരുത്തരുടെയും കൈയ്യിലുണ്ടായിരുന്ന 15000, രൂപയും 18,000 രൂപയും മൂന്നരപവന്‍ സ്വര്‍ണ്ണവും തട്ടിയെടുത്തു.

Exit mobile version