പാലാരിവട്ടം പാലം; ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ സുപ്രീംകോടതിയിലേയ്ക്ക്, ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യം

മൂന്ന് മാസത്തിനകം പരിശോധന നടത്തണം എന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തില്‍ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയിലേയ്ക്ക്. ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാണ് ആവശ്യം. മൂന്ന് മാസത്തിനകം പരിശോധന നടത്തണം എന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചു പണിയും മുമ്പ് ഭാര പരിശോധന നടത്താനുള്ള വിദഗ്ധ സമിതിയെ കോടതി നിയമിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി ഹൈക്കോടതി ബുധനാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കേയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ഭാരപരിശോധന നടത്തണമെന്ന കോടതിയുടെ ഇടക്കാല ഉത്തരവ് സര്‍ക്കാര്‍ പാലിച്ചിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് കരാറുകാരായ ആര്‍ഡിഎസ് കമ്പനിയാണ് ഹര്‍ജി നല്‍കിയത്. മൂന്നു മാസത്തിനുള്ളില്‍ ഭാരപരിശോധന നടത്താന്‍ 2019 നവംബര്‍ 21ന് ഹൈകോടതി ഉത്തരവിട്ടെങ്കിലും രണ്ടു മാസം കഴിഞ്ഞിട്ടും ഇതിനുള്ള നടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആര്‍ഡിഎസ് എംഡി സുമിത് ഗോയല്‍ ഉപഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ഭാര പരിശോധന നടത്താന്‍ സര്‍ക്കാറിന് താല്‍പര്യമില്ലെന്നും പാലം പൊളിച്ചു പണിയാനാണ് ഒരുങ്ങുന്നതെന്നുമാണ് ഹരജിയിലെ ആരോപണം. ഈ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

Exit mobile version