സ്‌കൂള്‍ ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചു; ഡ്രൈവര്‍ക്ക് 2000 രൂപ പിഴ, ഒപ്പം ആശുപത്രി സേവനവും!

പാലക്കാട് പട്ടാമ്പിയിലാണ് സംഭവം.

പാലക്കാട്: സ്‌കൂള്‍ ബസ് ഓടിക്കുന്നതിനിടെ മൊബൈലില്‍ സംസാരിച്ച ഡ്രൈവര്‍ക്ക് പിഴയും ശിക്ഷയും. 2000 രൂപയാണ് പിഴയായി ചുമത്തിയത്. ഒപ്പം ഒരു ദിവസത്തെ ആശുപത്രി സേവനം ശിക്ഷയായി വിധിക്കുകയും ചെയ്തു. മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറയാണ് മൊബൈലില്‍ സംസാരിച്ച് വണ്ടി ഓടിക്കുന്നത് ഒപ്പിയെടുത്തത്.

പാലക്കാട് പട്ടാമ്പിയിലാണ് സംഭവം. സ്‌കൂളില്‍ നിന്നും വൈകുന്നേരം കുട്ടികളുമായി കൂറ്റനാട് ഭാഗത്തേക്ക് പോയ ബസിന്റെ ഡ്രൈവര്‍ക്കാണ് പിടിവീണത്. ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞതിനെ തുടര്‍ന്ന് അധികൃതര്‍ ഡ്രൈവറോട് ഹാജരാകാന്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് പട്ടാമ്പി ജോയിന്റ് ആര്‍ടിഒ ഡ്രൈവര്‍ക്ക് പിഴ ചുമത്തുകയായിരുന്നു. 2000 രൂപ പിഴയും ഒരു ദിവസത്തെ സാമൂഹിക സേവനവും, ഒരു ദിവസത്തെ പരിശീലന ക്ലാസും ആണ് ശിക്ഷ. പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ഒരു ദിവസത്തെ സാമൂഹിക സേവനത്തിനും എടപ്പാള്‍ ഡ്രൈവിങ് പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു ദിവസത്തെ ക്ലാസിനും ഡ്രൈവര്‍ ഹാജരാകണം.

Exit mobile version