ജാള്യത മറച്ച് വയ്ക്കാന്‍ നടത്തിയ പൊറാട്ട് നാടകമാണ് ഇന്ന് സഭയില്‍ നടന്നത്; പ്രതിപക്ഷത്തിന്റെ നടപടിയെ വിമര്‍ശിച്ച് മന്ത്രിമാരായ ഇപി ജയരാജനും, എകെ ബാലനും

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സഭയില്‍ തടഞ്ഞ പ്രതിപക്ഷത്തിന്റെ നടപടിയെ നിശിതമായി വിമര്‍ശിച്ച് മന്ത്രിന്മാരായ ഇപി ജയരാജനും, എകെ ബാലനും. ജാള്യത മറച്ച് വയ്ക്കാന്‍ നടത്തിയ പൊറാട്ട് നാടകമാണ് ഇന്ന് സഭയില്‍ നടന്നതെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്.

‘പ്രതിപക്ഷത്തിന് മാനസിക അസ്വാസ്ഥ്യം കൂടി വരുന്നു. മുന്‍പൊങ്ങും കാണാത്ത രീതിയിലാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം,’ എന്നായിരുന്നു വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്റെ പ്രതികരണം. ഭരണഘടനാപരമായ ദൗത്യം ഗവര്‍ണറും സര്‍ക്കാരും നിര്‍വഹിച്ചു,’ എന്നായിരുന്നു എകെ ബാലന്‍ പറഞ്ഞത്.’ ‘സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം ഗവര്ണര് വായിച്ചു. ഒഴിവാക്കാന്‍ തീരുമാനിച്ച ഭാഗവും ഗവര്‍ണര്‍ വായിച്ചത് നല്ല കാര്യം. പ്രതിപക്ഷത്തിന്റെ ഗൂഢാലോചന പൊളിഞ്ഞു. ജാള്യത മറച്ച് വയ്ക്കാന്‍ നടത്തിയ പൊറാട്ട് നാടകമാണ് ഇന്ന് സഭയില്‍ നടന്നത്. ഗവര്‍ണറെ തടഞ്ഞത് പൊതു സമൂഹം അംഗീകരിക്കില്ല.

‘വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സ് എന്തിന് ഗവര്‍ണര്‍ തടഞ്ഞു? പ്രതിപക്ഷം ആദ്യം അതിന് ഉത്തരം പറയട്ടെ. തോറ്റ് പോയാല്‍ വായില്‍ തോന്നിയത് പറയുക അതാണ് പ്രതിപക്ഷം ഇന്ന് ചെയ്തത്. ഗവര്‍ണറുമായി വ്യക്തിപരമായ പ്രശ്‌നങ്ങളില്ല,’ എന്നും എകെ ബാലന്‍ വിശദീകരിച്ചു.

Exit mobile version