സ്‌കൂളുകളില്‍ മതപഠനത്തിന് നിയന്ത്രണം; വ്യത്യസ്ത സംസ്‌കാരങ്ങള്‍ മനസ്സിലാക്കി വളരേണ്ടവരാണ് കുട്ടികളെന്ന് കോടതി

കൊച്ചി: സര്‍ക്കാര്‍ അംഗീകാരമുള്ള സ്‌കൂളുകളില്‍ മതപഠനത്തിന് നിയന്ത്രണം. സ്വകാര്യ സ്‌കൂളുകളിലടക്കം മതപഠനത്തിന് സര്‍ക്കാര്‍ അനുമതി വേണമെന്നും കോടതി പറഞ്ഞു. സ്‌കൂള്‍ അടച്ചുപൂട്ടിയതിനെതിരെ തിരുവനന്തപുരം മണക്കാട്ടെ ഹിദായ എജ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജിയില്‍ വിധി പറയവേയാണ് കോടതി ഇത്തരത്തിലൊരു നിരീക്ഷണം നടത്തിയത്.

നിയമം ലംഘിക്കുന്ന സ്‌കൂളുകള്‍ സര്‍ക്കാരിന് അടച്ചു പൂട്ടാമെന്നും ഹൈക്കോടതി വ്യക്തമാക്കി. വ്യത്യസ്ത സംസ്‌കാരങ്ങള്‍ മനസ്സിലാക്കി വളരേണ്ടവരാണ് കുട്ടികളെന്ന് കോടതി നിരീക്ഷിച്ചു. സ്‌കൂളുകള്‍ ഒരു മതത്തിനു മാത്രം പ്രത്യേക പ്രാധാന്യം നല്‍കുന്നത് മതേതരത്വത്തിന് എതിരാണ്. സ്വന്തം മതം പ്രചരിപ്പിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യം ഉണ്ടെങ്കിലും പൊതുലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുമ്പോള്‍ അത് പറ്റില്ലെന്നും കോടതി പറഞ്ഞു.

സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ സ്‌കൂളുകളില്‍ മതപഠനം പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഉത്തരവ് ഇറക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഹിദായ സ്‌കൂള്‍ അടച്ചുപൂട്ടിയ ഉത്തരവ് കോടതി ശരിവെക്കുകയും ചെയ്തു.

Exit mobile version