കിട്ടിയത് എട്ടിന്റെ പണി; സിസിടിവി ക്യാമറ മോഷ്ടിക്കാന്‍ ശ്രമിച്ചത് അടുത്തുള്ള മറ്റൊരു സിസിടിവിയില്‍ കുടുങ്ങി

ബാലരാമപുരം: സിസിടിവി ക്യാമറ മോഷ്ടിക്കാന്‍ ശ്രമിച്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മോഷണ ശ്രമം അടുത്തുള്ള മറ്റൊരു സിസിടിവിയില്‍ പതിഞ്ഞതാണ് പണിയായത്. സംഭവ സ്ഥലത്തെ ഒരു സിസിടിവി മാത്രമെ മോഷ്ടാക്കള്‍ കണ്ടിരുന്നുള്ളു.

തിരുവനന്തപുരം തേമ്പാമുട്ടത്ത് കള്ളന്മാരുടെ ശല്യം വര്‍ധിച്ചതിനെ തുടര്‍ന്ന് ഒരുമ റസിഡന്റ് അസോസിയേഷനാണ് ജംഗ്ഷനില്‍ രണ്ട് സിസിടിവി ക്യാമറ സ്ഥാപിച്ചത്. ഇത് അഴിച്ച് മാറ്റാനായിരുന്നു മോഷ്ടാക്കളുടെ ശ്രമം. എന്നാല്‍ ഇതില്‍ ഒരു ക്യാമറ മാത്രമെ കള്ളന്‍ന്മാര്‍ കണ്ടിരുന്നുള്ളു. ഒരെണ്ണം അഴിച്ച് മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം രണ്ടാമത്തെ സിസിടിവിയില്‍ കുടുങ്ങിയത്.

ബാലരാമപുരം തലയല്‍ ഇടക്കോണം തോട്ടിന്‍കര വീട്ടില്‍ സില്‍ക്ക് അനി എന്ന് വിളിക്കുന്ന അനി, തേമ്പാമുട്ടം പണയില്‍ പുത്തന്‍വീട്ടില്‍ അജി എന്നു വിളിക്കുന്ന രാജേഷ് എന്നിവരെയാണ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് പിടികൂടിയത്. ആദ്യം സിസിടിവി ക്യാമറ അഴിച്ച് മാറ്റിയ ശേഷം വരും ദിവസങ്ങളില്‍ മറ്റ് മോഷണം നടത്താനായിരുന്നു ഇവരുടെ പദ്ധതി. എന്നാല്‍ രണ്ട് സിസിടിവി സ്ഥാപിച്ചത് മോഷ്ടാക്കള്‍ അറിഞ്ഞിരുന്നില്ല.

Exit mobile version