പൗരത്വ നിയമത്തിന് എതിരെയുള്ള സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയെ സുപ്രീംകോടതില്‍ എതിര്‍ക്കാനുള്ള കാരണം വിശദീകരിച്ച് കുമ്മനം

തൃശ്ശൂര്‍: പൗരത്വഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയെ എതിര്‍ത്ത് കേസില്‍ കക്ഷിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചതിനുള്ള കാരണം വ്യക്തമാക്കി ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍.

പാര്‍ലമെന്റ് പാസ്സാക്കിയ ഒരു നിയമത്തിനെതിരെ, സംസ്ഥാന സര്‍ക്കാര്‍ പൊതു പണം ഉപയോഗിച്ച് കേസ് നടത്തുന്നതിനെ ചോദ്യം ചെയ്താണ് സുപ്രീംകോടതിയെ സമീപിച്ചതെന്നാണ് കുമ്മനം പറയുന്നത്. കേസ് ചെലവ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മുഴുവന്‍ മന്ത്രിമാരില്‍ നിന്നും ഈടാക്കണമെന്നും ആവശ്യപ്പെട്ടുവെന്ന് കുമ്മനം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് കുമ്മനം ഇക്കാര്യം പറഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റ്:

പൗരത്വഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയെ എതിര്‍ത്ത് കേസില്‍ കക്ഷിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയുണ്ടായി.

സംസ്ഥാനത്തിന്റെയോ കേരളത്തിലെ ജനങ്ങളുടെയോ നിലവിലെ ഒരു അവകാശത്തെയും പുതിയ നിയമം ബാധിക്കാത്തതിനാല്‍ കേന്ദ്രവും കേരളവും തമ്മില്‍ ഒരു നിയമതര്‍ക്കവുമില്ല.

അതിനാല്‍ ആര്‍ട്ടിക്കിള്‍ 131 പ്രകാരം സംസ്ഥാനം നല്‍കിയ ഒറിജിനല്‍ സ്യൂട്ട് ഹര്‍ജി നിലനില്‍ക്കില്ല.ഭരണത്തലവനായ ഗവര്‍ണറുമായി ആലോചിക്കാതെയാണ് ഇടതുസര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പൗരത്വഭേദഗതി നിയമത്തിന് അനുകൂലമായി നിലപാട് പ്രഖ്യാപിച്ചിട്ടുണ്ട്.

നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ 2016ലാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്നത്. കേന്ദ്രസര്‍ക്കാര്‍ നിയമം പാസാക്കിയത് 2019ലാണ്. അതിനാല്‍ നിയമം സംബന്ധിച്ച് സംസ്ഥാനത്തെ ഭൂരിഭാഗം ജനങ്ങളുടെയും അഭിപ്രായമല്ല ഹര്‍ജിയിലുള്ളത്.

വന്‍തോതില്‍ പൊതുപണം ചെലവഴിച്ചുള്ള സര്‍ക്കാരിന്റെ നടപടി നികുതിദായകരായ ജനങ്ങളെ മുഴുവന്‍ ബാധിക്കുന്നതാണ്. കേസ് ചെലവ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മുഴുവന്‍ മന്ത്രിമാരില്‍ നിന്നും ഈടാക്കണമെന്നും ആവശ്യപ്പെട്ടു.സാമൂഹ്യപ്രവര്‍ത്തകനായ അജികുമാറും എന്നോടൊപ്പം കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്.

ജനങ്ങളുടെ താല്പര്യങ്ങളെ മാനിക്കാതെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടുന്നതിനാണ് സമീപകാലത്തു പല കേസുകളിലും കോടതി വ്യവഹാരങ്ങള്‍ക്ക് വേണ്ടി കോടിക്കണക്കിന് രൂപ പൊതു ഖജനാവില്‍ നിന്നും കേരള സര്‍ക്കാര്‍ ചെലവഴിക്കുന്നത്.

പാര്‍ലമെന്റ് പാസ്സാക്കിയതും രാഷ്ട്രപതി ഒപ്പുവെച്ചതും ഗസെറ്റ് വിജ്ഞാപനം നടത്തിയതും നിലവില്‍ വന്നതുമായ ഒരു നിയമത്തിനെതിരെ വ്യക്തിക്കോ പാര്‍ട്ടിക്കോ സ്വന്തം പണം ഉപയോഗിച്ചു കേസ് നടത്താം , പക്ഷെ ആ ആക്റ്റിനെതിരെ ഒരു സംസ്ഥാന സര്‍ക്കാരിന് പൊതു പണം ഉപയോഗിച്ചു എങ്ങനെ കേസ് നടത്താന്‍ കഴിയും ?

കേരളയനിയമസഭ പാസാക്കിയ ഒരു നിയമം നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിക്കാനും പൊതു പണം ഉപയോഗിച്ചു നിയമത്തിനെതിരെ ഹൈ കോടതിയില്‍ കേസ് നടത്താനും ഒരു ജില്ലാ പഞ്ചായത്തിനൊ ഗ്രാമ പഞ്ചായത്തിനോ കഴിയുമോ. ?? ജില്ലാ പഞ്ചായത്തും ഗ്രാമ പഞ്ചായത്തും നിയമത്തിനെതിരെ പ്രമേയം പാസ്സാക്കി എന്നുള്ള ഒറ്റ കാരണം കൊണ്ട് അവര്‍ക്ക് കോടതിയില്‍ നിയമത്തെ ചോദ്യം ചെയ്യാനാകുമോ ??

Exit mobile version