സദാചാര ഗുണ്ടായിസം നടത്തുന്നവര്‍ക്ക് പെണ്‍മക്കളെ കല്യാണം കഴിച്ചു കൊടുക്കുന്നതിനു മുന്‍പ് രക്ഷിതാക്കള്‍ രണ്ടു വട്ടം ചിന്തിക്കണം; ഇത്തരക്കാര്‍ക്കെതിരെ പരസ്യ പ്രചാരണം നടത്തിയാല്‍ പെണ്‍കുട്ടികള്‍ രക്ഷപ്പെടും; മുന്നറിയിപ്പുമായി ബിജു പ്രഭാകര്‍

കോഴിക്കോട്: സദാചാര ഗുണ്ടായിസം നടത്തുന്നവര്‍ക്ക് പെണ്‍മക്കളെ കല്യാണം കഴിച്ചു കൊടുക്കുന്നതിനു മുന്‍പ് രക്ഷിതാക്കള്‍ രണ്ടു വട്ടം ആലോചിക്കേണ്ടതുണ്ടെന്ന് സാമൂഹിക നീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ ഐഎഎസ്. തിരുവനന്തപുരത്ത് യുവതിയും സുഹൃത്തുക്കളും സദാചാര ആക്രമണം നേരിട്ട സംഭവത്തില്‍ ശക്തമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഫേസ്ബുക്കിലൂടെയായിരുന്നു ബിജു പ്രഭാകറിന്റെ പ്രതികരണം. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. രാത്രി വൈകി ബീച്ചില്‍ ഇരിക്കുന്നത് ചോദ്യം ചെയ്തുകൊണ്ട് യുവാക്കളടങ്ങുന്ന സംഘം ശ്രീലക്ഷ്മി അറയ്ക്കലിനെയും സുഹൃത്തുക്കളെയും ആക്രമിച്ചു.ഗുണ്ടാ ആക്രമണത്തെക്കുറിച്ച് പരാതിപ്പെടാന്‍ ചെന്നപ്പോള്‍ വലിയതുറ പോലീസ് ശ്രീലക്ഷ്മിയെ നിരുത്സാഹപ്പെടുത്തി തിരിച്ചയക്കുകയായിരുന്നു.

ഇക്കാര്യം ശ്രീലക്ഷ്മി തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ പുറത്തറിയിച്ചത്. സംഭവം വിവാദമായതോടെ നാല് പേരെ പോലീസ് അറസ്റ്റു ചെയ്തു. നഹാസ്, മുഹമ്മദലി, സുഹൈബ്, അന്‌സാരി എന്നിവരാണ് അറസ്റ്റിലായത്. ശ്രീലക്ഷ്മിക്ക് പിന്തുണ അറിയിച്ചുകൊണ്ട് നിരവധി പേരാണ് പിന്നീട് രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് സാമൂഹിക നീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ ഐഎഎസും സംഭവത്തില്‍ പ്രതികരിച്ചത്.

സദാചാര ഗുണ്ടായിസം നടത്തുന്നവര്‍ക്കെതിരെ കേരളത്തിലുടനീളം പരസ്യമായി പ്രചാരണം നടത്തിയാല്‍ നിരവധി പെണ്‍കുട്ടികള്‍ രക്ഷപെടും. ശ്രീലക്ഷ്മിയെ പോലെ ഇത്തരത്തില്‍ കൂടുതല്‍ പേര്‍ ധൈര്യ സമേതം പൊതു സ്ഥലങ്ങള്‍ വീണ്ടെടുക്കാനായി രാത്രിയില്‍ ഇറങ്ങി നടന്നാല്‍ മാത്രമേ ഇത്തരത്തിലുള്ള ഞരമ്പ് രോഗികളെ പോലീസില്‍ ഏല്‍പ്പിക്കാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം കുറിച്ചു. രാത്രി ബീച്ചില്‍ ഇരിക്കേണ്ട ആവശ്യമുണ്ടായിരുന്നോ, വീട്ടില്‍ നിന്നും അനുമതി വാങ്ങിയാണോ പുറത്തിറങ്ങിയതെന്ന് ചോദിച്ച പോലീസിനുള്ള താക്കീത് കൂടിയാണ് ബിജു പ്രഭാകറിന്റെ പോസ്റ്റ്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ആദ്യമായി ശ്രീലക്ഷ്മിയെ അഭിനന്ദിക്കട്ടെ. ശംഖുമുഖം ബീച്ചില്‍ രാത്രിയില്‍ പോയപ്പോള്‍ ഉണ്ടായ അനുഭവത്തില്‍ പ്രതിഷേധിക്കാനും ആ രാത്രിയില്‍ തന്നെ പോലീസ് സ്റ്റേഷനില്‍ ചെന്ന് പരാതി നല്‍കാനും കാണിച്ച ആ boldness വേണം നമ്മുടെ പെണ്‍കുട്ടികള്‍ മാതൃക ആക്കേണ്ടത്. ശ്രദ്ധയില്‍ പെട്ടയുടന്തന്നെ ഈ വിഷയം തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ ശ്രി. ബലറാം കുമാര്‍ ഉപാധ്യായ IPS ന്റെ ശ്രദ്ധയില്‍ കൊണ്ട് വന്നു.

ഇന്നലെ (11 01 2020) രാത്രി 11ന് 45 മണിക്ക് ശംഖുമുഖം ബീച്ച് ഭാഗത്ത് വച്ച് കണ്ടാലറിയാവുന്ന ഏഴോളം പേര് ചേര്‍ന്ന് ചീത്ത വിളിച്ചും ടിയാളുടെ മാനത്തെ അധിക്ഷേപിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത തിലേക്ക് ശ്രീലക്ഷ്മിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വലിയതുറ പോലീസ് സ്റ്റേഷന് ക്രൈം 64/2020 U/s 341,294(b) 323,509 & 34 IPC
പ്രകാരം12/01/2020 14.15 മണിക്ക് കേസ് രജിസ്റ്റര്‍ ചെയ്‌തെന്നു അദ്ദേഹം അറിയിച്ചു .

ഇപ്പോള്‍ ഇന്ന് വൈകിട്ട് നാലുപേരെ അറസ്റ്റ് ചെയ്‌തെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ട ഞരമ്പ് രോഗികളുടെ പേര് പൊതു ജനങ്ങളുടെ അറിവിലേക്കായി ഇവിടെ നല്‍കുന്നു.
1. Nahas S/o.Mohammed Ibtrahim Mahin, TC.70/3101, Puthuval Purayidam, Vallakadavu.P.O,
2. Mohammed Ali, S/o/.Abdul Salam, TC 46/203, Kurissumoodu Vila, Vallakadavu,
3. Suhaib S/o Nazarudheen , TC 70/3101, Puthuvel Purayidom, Vallakadavu
4. Anzari, S/o. Mohammed Salam TC 70/1830, Manikkavilakom, Poothura P.O.,

ഇത്തരത്തില്‍ ഇനിയും കേസുകള്‍ ഇവരുടെ പേരിലോ മറ്റു സാമൂഹിക വിരുദ്ധരുടെ പേരിലോ ആവര്‍ത്തിച്ചു രജിസ്റ്റര്‍ ചെയ്താല്‍ Kerala Anti Social Activties (Prevention ) Act 2007 അനുസരിച്ചു ഒരു വര്‍ഷം വരെ ജയിലില്‍ തടവില്‍ ഇടാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കു അധികാരം ഉണ്ട്. അതുകൊണ്ടു കൂടുതല്‍ ജനങ്ങള്‍ ഇത്തരക്കാര്‍ക്കെതിരെ പോലീസ് സ്റ്റേഷനില്‍ പരാതി നല്കണം അന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഇത്രത്തിലുള്ളവര്‍ കല്യാണം കഴിക്കുകയാണെങ്കിയില്‍ ആ പെണ്‍കുട്ടികള്‍ക്ക് ലൈംഗിക വൈകൃതം ഉള്‍പ്പെടെയുള്ള പീഡനങ്ങള്‍ നേരിടേണ്ടി വരും എന്ന് ഈ പ്രദേശത്തുള്ള ജനങ്ങള്‍ മനസ്സിലാക്കണം. അതിനാല്‍ ഇത്തരക്കാര്‍ക്ക് പെണ്മക്കളെ കല്യാണം കഴിച്ചു കൊടുക്കുന്നതിനു മുന്‍പ് വള്ളക്കടവിലെയും സമീപ പ്രദേശത്തെയും രക്ഷിതാക്കള്‍ രണ്ടു വട്ടം ആലോചിക്കേണ്ടതുണ്ട്. വനിതാ സംഘടനകള്‍ ഇത്തരക്കാര്‍ക്കെതിരെ കേരളത്തിലുടനീളം പരസ്യമായി പ്രചാരണം നടത്തിയാല്‍ നിരവധി പെണ്കുട്ടികള്‍ രക്ഷപെടും.

‘സധൈര്യം മുന്നോട്ട് ‘ എന്ന വനിതാ ശിശു വികസന വകുപ്പിന്റെ പരിപാടിയുടെ ഭാഗമായുള്ള ”പൊതു ഇടം, എന്റേതും’ എന്ന Night walk ഇപ്പോഴും എല്ലാ സ്ഥലങ്ങളിലും ആഴ്ചയില്‍ കുറഞ്ഞത് ഒരു ദിവസം എന്ന രീതിയില്‍ വകുപ്പ് സംഘടിപ്പിച്ചു വരുന്നു. മാര്‍ച്ച് 8 വരെയോ അതിനു ശേഷമോ തുടര്‍ച്ചയായി കേരളത്തിലെ എല്ലാ പ്രധാന സ്ഥലങ്ങളിലുമാണ് സംഘടിപ്പിക്കുന്നത്. ശ്രീലക്ഷ്മിയെ പോലെ ഇത്തരത്തില്‍ കൂടുതല്‍ പേര്‍ ധൈര്യ സമേതം പൊതു സ്ഥലങ്ങള്‍ വീണ്ടെടുക്കാനായി രാത്രിയില്‍ ഇറങ്ങി നടന്നാല്‍ മാത്രമേ ഇത്തരത്തിലുള്ള ഞരമ്പ് രോഗികളെ പോലീസില്‍ ഏല്‍പ്പിക്കാന്‍ സാധിക്കുകയുള്ളു എന്ന് മനസിലാക്കുക. ഇറങ്ങി നടക്കുമ്പോള്‍ ഒപ്പം ഒരു വിസില്‍ കരുതാന്‍ മറക്കേണ്ട. ഒക്കുമെങ്കില്‍ പെപ്പര്‍ സ്‌പ്രേയും. സര്‍ക്കാര്‍ നിങ്ങള്‍ക്കൊപ്പമുണ്ട്.

Exit mobile version