ബിജെപി പുറത്തിറക്കിയ പൗരത്വ ലഘുലേഖ; സൈബര്‍ ആക്രമണം വ്യാപകം, നടപടിക്കൊരുങ്ങി വയനാട് കലക്ടര്‍

പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ചുകൊണ്ട് ബിജെപി പുറത്തിറക്കിയ ലഘുലേഖയുമായി ബന്ധപ്പെട്ട് താന്‍ സൈബര്‍ ആക്രമണത്തിനു ഇരയാകുന്നുവെന്ന് വയനാട് കലക്ടര്‍ അദീല അബ്ദുല്ല. ഉത്തരവാദിത്തപ്പെട്ട പദവിയില്‍ ഇരിക്കുന്നത് കൊണ്ട് സിഎഎയില്‍ വ്യക്തിപരമായി അഭിപ്രായം പറയുന്നില്ലെന്നും കലക്ടര്‍ അദീല അബ്ദുല്ല പറഞ്ഞു.

ഈ ലഘുലേഖയുമായി എനിക്ക് ഒരു ബന്ധവുമില്ലെന്നും ലഘുലേഖയില്‍ പറയുന്ന കാര്യങ്ങളോട് ഒട്ടും യോജിപ്പില്ലെന്നും ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള ഐഎഎസ് വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കുന്ന ബിജെപി ലഘുലേഖയുമായി പ്രാദേശിക ബിജെപി നേതാക്കളോടൊപ്പം നില്‍ക്കുന്ന കലക്ടറുടെ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ പോലീസ് അന്വോഷണം ആവശ്യപ്പെടുന്നതായി കലക്ടര്‍

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ ഭീതി നിലനില്‍ക്കുന്നുണ്ട്. തന്റെ മാതാവിനടക്കം ആശങ്കയുണ്ട്. ഈ സാഹചര്യത്തില്‍ മുസ്ലിം സ്വത്വം കൂടി പ്രശ്‌നവത്കരിക്കാനായി തന്റെ ഫോട്ടോ ദുരുപയോഗം ചെയ്യരുതെന്നാണ് അഭ്യര്‍ത്ഥനയെന്നും കലക്ടര്‍ പറഞ്ഞു. തനിക്കെതിരെ മാത്രമല്ല മറ്റാര്‍ക്കെതിരെയും ദുരുദ്ദേശത്തോടെയുള്ള ഇത്തരം പ്രചരണങ്ങള്‍ നടത്തരുതെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.

7/1/2020 ന് വൈകിട്ട് പൌരത്വ ഭേദഗതി വിഷയവുമായി ബന്ധപ്പെട്ട് ഒരു വിശദീകരണകുറിപ്പ് അ‍ടങ്ങിയ ലഘുലേഖയുമായി ബി ജെ പിയുടെ ഭാരവാഹികള്‍ അടങ്ങുന്ന പ്രവര്‍ത്തകര്‍ വയനാട് ജില്ലാ കളക്ടര്‍ എന്ന നിലയില്‍ എന്നെ സന്ദര്‍ശിക്കുകയും അവര്‍ പ്രസ്തുത ലഘുലേഖ കൈമാറുന്ന ഫോട്ടോ എടുക്കുകയും ചെയ്തു. എന്നാല്‍ ആ ഫോട്ടോ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുകയും, തുടര്‍ന്ന് വളരെ വിഭിന്നവും, തെറ്റിദ്ധരിപ്പിക്കുന്നതും, അപമാനിക്കുന്നതുമായ കമന്റുകള്‍ പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിരിക്കുന്നു.

ഒരു ജില്ലാ കളക്ടര്‍ എന്ന നിലയില്‍ ആര്‍ക്കും സന്ദര്‍ശിക്കാവുന്നതും, തങ്ങളുടെ പരാതികള്‍, അഭിപ്രായങ്ങള്‍ എന്നിവ അറിയിക്കാവുന്നതുമാണ്. എന്നാല്‍ ഇത്തരത്തിലുള്ള സാഹചര്യങ്ങളെ സമുഹത്തില്‍ ഭിന്നതയുണ്ടാക്കുന്ന തരത്തില്‍ വ്യാഖ്യാനിച്ച് , സ്ത്രീത്വത്തെ പോലും അപമാനിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ കമന്റുകള്‍ നല്കുന്നത് അനുവദനീയമല്ല. ഇത്തരത്തില്‍ തെറ്റായ, സ്പര്‍ദ്ധ വളര്‍ത്തുന്ന കമന്റുകള്‍ നല്കുന്നവര്‍ക്കെതിരെ നിലവിലുള്ള നിയമങ്ങള്‍ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്.
വയനാടിന് ഒപ്പം നില്കുന്നതിന് നന്ദി.

Exit mobile version