കോഴിക്കോട് ആനയാംകുന്ന് സ്‌കൂളില്‍ പടര്‍ന്നു പിടിച്ചത് എച്ച് വണ്‍ എന്‍ വണ്‍; ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്

കോഴിക്കോട്: കോഴിക്കോട് ആനയാംകുന്ന് മേഖലയില്‍ പടര്‍ന്നു പിടിച്ചത് എച്ച് വണ്‍ എന്‍ വണ്‍ ആണെന്ന് സ്ഥിരീകരണം. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലത്തിലാണ് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചത്.

ആശങ്ക വേണ്ടെന്നും വീടുകളില്‍ വിശ്രമിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. പനി പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. അഡീഷണല്‍ ഡിഎംഒയുടെ നേതൃത്വത്തില്‍ പ്രദേശത്ത് പരിശോധന നടത്തിയ സംഘം നാളെ മെഡിക്കല്‍ ക്യാമ്പ് നടത്താനും തീരുമാനിച്ചു.

കോഴിക്കോട് ആനയാംകുന്ന് മേഖലയില് 210 പേരാണ് ദിവസങ്ങള്‍ക്കുള്ളില്‍ പനിക്ക് ചികിത്സ തേടിയത്. ഇന്ന് മാത്രം 34 പേര് ചികിത്സ തേടിയതായാണ് കണക്ക്. ആനയാംകുന്ന് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 163 കുട്ടികളും 13 അധ്യാപകരും പനിബാധിതരായതോടെയാണ് വിഷയം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടത്.

പനി ശ്രദ്ധയില്‍ പെട്ടതോടെ ഹയര്‍സെക്കണ്ടറി സ്‌കൂളിന് വെള്ളിയാഴ്ച വരെ അവധി നല്‍കിയിരുന്നു. അതെസമയം തൊട്ടടുത്ത ഗവ. എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലേക്കും പനി പടര്‍ന്നിട്ടുണ്ട്. ഇതോടെ സ്‌കൂളിന് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു.

Exit mobile version