രക്ഷാപ്രവര്‍ത്തനത്തിനിടെ മാന്‍ഹോളില്‍ ജീവന്‍ പൊലിയേണ്ടിവന്ന നൗഷാദിന്റെ വിയോഗത്തിന് മൂന്ന് വര്‍ഷം തികയുമ്പോള്‍

സ്വന്തം ജീവന്റെ സുരക്ഷ കാര്യമാക്കാതെ, അപരിചിതനായ ഏതൊ ഒരു മാലിന്യ നിര്‍മ്മാര്‍ജ്ജന തൊഴിലാളിയെ രക്ഷിക്കാന്‍ അഴുക്കു ചാലിലേക്ക് ഇറങ്ങി പോയ നൗഷാദ്

പി.എ. മുഹമ്മദ് റിയാസ്

നൗഷാദിന്റെ ഓര്‍മ്മകള്‍ക്ക് മൂന്ന് വര്‍ഷം തികയുകയാണ്. 2015, നവംബര്‍ 25 നാണ് കോഴിക്കോട് നഗരത്തിലെ ഒരു ഓവുചാലില്‍ കുടുങ്ങി പോയ ഇതര സംസ്ഥാ മാലിന്യ നിര്‍മ്മാര്‍ജ്ജന തൊഴിലാളിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ഓട്ടോ ഡ്രൈവറായിരുന്ന നൗഷാദ് മരണപ്പെട്ടത്. സ്വന്തം ജീവന്റെ സുരക്ഷ കാര്യമാക്കാതെ, അപരിചിതനായ ഏതൊ ഒരു മാലിന്യ നിര്‍മ്മാര്‍ജ്ജന തൊഴിലാളിയെ രക്ഷിക്കാന്‍ അഴുക്കു ചാലിലേക്ക് ഇറങ്ങി പോയ നൗഷാദ്, ഈ കെട്ട കാലത്തും കേരളം കാത്തു സൂക്ഷിക്കുന്ന മനുഷ്യ സാഹോദര്യത്തിന്റെ ഉയര്‍ന്ന പ്രതീകമായി മായാതെ നില്‍ക്കുന്നു. എന്നാല്‍ ഇന്ന് നമ്മള്‍ നൗഷാദിനെയോര്‍ക്കുമ്പോള്‍, നമ്മുടെ രാജ്യത്തെ നഗരങ്ങളില്‍ പുഴുക്കളെപ്പോലെ ജീവിച്ചു മരിക്കുന്ന ആയിരക്കണക്കായ മാലിന്യ നിര്‍മ്മാര്‍ജ്ജന തൊഴിലാളികളെയും ഓര്‍ക്കേണ്ടതുണ്ട്. ആരാലും അറയ്ക്കുന്ന, വിഷവാതകം വമിക്കുന്ന അഴുക്കു ചാലുകളിലേക്ക്, വേണ്ടത്ര സുരക്ഷ ഉപകരണങ്ങളില്ലാതെ, തുച്ഛമായ കൂലിക്കായി ഇന്ത്യ മഹാരാജ്യത്ത് പ്രതിദിനം ഇറങ്ങി പോകുന്നത് അന്‍പത് ലക്ഷത്തിലധികം തൊഴിലാളികളാണ്. അവരില്‍ ഭൂരിഭാഗവും കരാര്‍ അടിസ്ഥാനത്തില്‍ യാതൊരു സാമൂഹിക സംരക്ഷണ അനുകൂല്യങ്ങളും കൂടാതെ ജോലിയെടുക്കുന്നവര്‍. മനുഷ്യ മലം ചുമക്കുന്ന ജോലി 1993 ല്‍ നിയമം മൂലം നിരോധിച്ച രാജ്യമാണ് ഇന്ത്യ. ആ നിയമം വേണ്ടത്ര ഫലപ്രദമാകുന്നിലെന്ന് കണ്ട് 2013 ല്‍ വീണ്ടും നിയമനിര്‍മ്മാണം നടത്തുകയുണ്ടായി. എന്നിട്ടും ഉപജീവനത്തിനായി ഈ തൊഴില്‍ ചെയ്യുന്നവരായി 13,657 പേര്‍ ഇപ്പോഴുമുണ്ട് എന്ന് ഔദ്യോഗിക കണക്കുകള്‍. ശരിയായ കണക്ക് എത്രയോ അധികമായിരിക്കാം.

ജാതീയത ഏറ്റവും നികൃഷ്ടമായി അരങ്ങേറുന്ന ഒരു തൊഴില്‍ മേഖല കൂടിയാണ് മാലിന്യ നിര്‍മ്മാര്‍ജ്ജനം. ഇന്ത്യയില്‍ ഈ തൊഴിലെടുക്കുന്നവരില്‍ ശതമാനത്തിലധികവും ദളിതരാണ്. മനുഷ്യ മലം ചുമക്കുന്നത് കുല തൊഴിലായി സ്വീകരിക്കേണ്ടി വന്ന ദളിത് വിഭാഗങ്ങള്‍ ഉള്ള രാജ്യം കൂടിയാണ് നമ്മുടെത്.

ജാതീയത ഏറ്റവും നികൃഷ്ടമായി അരങ്ങേറുന്ന ഒരു തൊഴില്‍ മേഖല കൂടിയാണ് മാലിന്യ നിര്‍മ്മാര്‍ജ്ജനം. ഇന്ത്യയില്‍ ഈ തൊഴിലെടുക്കുന്നവരില്‍ ശതമാനത്തിലധികവും ദളിതരാണ്. മനുഷ്യ മലം ചുമക്കുന്നത് കുല തൊഴിലായി സ്വീകരിക്കേണ്ടി വന്ന ദളിത് വിഭാഗങ്ങള്‍ ഉള്ള രാജ്യം കൂടിയാണ് നമ്മുടെത്.

ഇന്ന് ഇന്ത്യയിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന തൊഴിലാളികള്‍ വലിയൊരു അതിജീവന സമരത്തിന്റെ പാതയിലാണ്. നരേന്ദ്ര മോദി അധികാരത്തിലേറിയ ശേഷം ആരംഭിച്ച ‘സ്വച്ഛ ഭാരത മിഷന്‍’ മാലിന്യ നിര്‍മ്മാര്‍ജ്ജന തൊഴിലാളികളെ വലിയ ദുരിതങ്ങളിലേക്കാണ് തള്ളിയിട്ടത്. അവരുടെ ജോലിഭാരം പതിന്‍മടങ്ങ് ഇരട്ടിച്ചു. എന്നാല്‍ വേതനമോ, തൊഴില്‍ ഇടങ്ങളിലെ സുരക്ഷയോ മെച്ചപ്പെട്ടില്ല. ഈ കാലയളവില്‍ തന്നെ തൊഴിലിടങ്ങളിലെ അപകടങ്ങളില്‍ പെട്ട് മരണമടഞ്ഞ മാലിന്യ നിര്‍മ്മാര്‍ജന തൊഴിലാളികളുടെ എണ്ണം 419 ആണ്. അവരുടെ കുടുംബങ്ങള്‍ക്ക് മാന്യമായ നഷ്ട പരിഹാരം വരെ ലഭിച്ചില്ലെന്ന പരാതി വ്യാപകമാണ്. എന്നാല്‍ കഴിഞ്ഞ നാലര വര്‍ഷക്കാലം കൊണ്ട് പദ്ധതിയുടെ പരസ്യത്തിനായി കേന്ദ്ര സര്‍ക്കാര്‍ ചിലവഴിച്ചത് 530 കോടി രൂപയാണ്. ശുചീകരണ മിഷന്‍ മോദിയുടെ മറ്റൊരു ‘ജുംല’ മാത്രമെന്ന് തിരിച്ചറിഞ്ഞ് തൊഴിലാളികള്‍ ദേശീയ തലത്തില്‍ തന്നെ പ്രക്ഷോഭത്തിലാണ്.

2018 ന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കൃത്യം അന്‍പത് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് മാലിന്യ നിര്‍മ്മാര്‍ജ്ജന തൊഴിലാളികളുടെ രേഖപ്പെടുത്തപ്പെട്ട ആദ്യ സംഘടിത സമരം അരങ്ങേറിയത്. 1968ല്‍, അമേരിക്കയിലെ മെംഫിസ് നഗരത്തില്‍ നടന്ന 65 ദിവസം നീണ്ടു നിന്ന ആ ഐതിഹാസിക സമരം, മെച്ചപ്പെട്ട വേതനത്തിനും, തൊഴിലിടങ്ങളിലെ സുരക്ഷയ്ക്കും, സാമൂഹിക ക്ഷേമ പെന്‍ഷനുകള്‍ക്കും വേണ്ടിയുള്ള മാലിന്യ നിര്‍മ്മാര്‍ജ്ജന തൊഴിലാളികളുടെ പോരാട്ടത്തില്‍ ഒരു വലിയ ചുവട് വെയ്പ്പായിരുന്നു. സാക്ഷാല്‍ മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ആ സമരത്തിന് നേതൃത്വം നല്‍കിയവരില്‍ ഒരാളായിരുന്നു.

രണ്ടാം ലോക മഹായുദ്ധാനന്തരം, എല്ലാ മേഖലകളിലെയും തൊഴിലാളികള്‍ക്കായി സോവിയറ്റ് യൂണിയന്‍ നടപ്പിലാക്കിയ വലിയ ക്ഷേമ പദ്ധതികള്‍, യൂറോപ്പ് ഉള്‍പ്പെടെയുള്ള വികസിത മുതലാളിത്ത രാജ്യങ്ങളില്‍ വലിയ സ്വാധീനം ചെലുത്തി. കമ്യൂണിസത്തിന്റെ വ്യാപനം തടയാന്‍ പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങള്‍ സോവിയറ്റ് മാതൃകയില്‍ തൊഴിലാളി ക്ഷേമ നയപരിപാടികള്‍ നടപ്പിലാക്കി. ആ രാജ്യങ്ങളിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷയും നല്ല വേതനവും കൈവന്നത് അങ്ങനെയാണ്. എന്നാല്‍ ഇന്ന് യൂറോപ്പില്‍ അധികാരത്തില്‍ ഇരിക്കുന്ന വലത് സര്‍ക്കാരുകള്‍, ആ തൊഴിലവകാശങ്ങള്‍ നിഷേധിക്കുകയാണ്. അതിനെതിരെ യൂറോപ്യന്‍ തൊഴിലാളി യൂണിയനുകള്‍ സമര മുന്നണിയിലും.

നമ്മുടെ കൊച്ചു കേരളം, മാലിന്യ നിര്‍മ്മാര്‍ജ്ജന തൊഴിലാളികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു വലിയ മാതൃക സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. മെച്ചപ്പെട്ട വേതന നിരക്കും, തൊഴിലിടങ്ങളിലെ സുരക്ഷ ക്രമീകരണങ്ങളിലും നല്ല മാറ്റങ്ങള്‍ വരുത്താന്‍ നമുക്ക് കഴിഞ്ഞു. അഴുക്കു ചാലുകളുടെ ശുചീകരണ പ്രവര്‍ത്തനം പൂര്‍ണമായും യന്ത്രവത്കരിക്കുന്നതിന്റെ ആദ്യപടിയായി, തദ്ദേശീയമായി നിര്‍മ്മിച്ച റോബോര്‍ട്ട് ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നു. ഇനിയൊരു ജീവനും അഴുക്ക് ചാലുകളില്‍ വിഷം ശ്വസിച്ച് തീരരുത് എന്ന ദൃഢനിശ്ചയമായിരിക്കണം നമ്മളെ മുന്നോട്ട് നയിക്കേണ്ടത്. നൗഷാദിന്റെ സ്മരണകള്‍ നമ്മള്‍ക് ഊര്‍ജ്ജം പകരുന്നതില്‍ സംശയമേതുമില്ല.

Exit mobile version