പെണ്‍കുട്ടി ബുള്ളറ്റ് ഓടിച്ചാല്‍ അവളെ ‘പിഴ’ എന്ന് വിളിക്കാമോ..? പുരുഷന്‍ ബുള്ളറ്റില്‍ ഹിമാലയം വരെ താണ്ടുന്നു, സ്ത്രീകള്‍ക്ക് അടുത്തുള്ള ചായക്കട വരെ പോകാന്‍ പാടില്ലേ..? എവിടെ ഈ സമത്വം എന്നു പറഞ്ഞ സാധനം..? വൈറലായി യുവാവിന്റെ കുറിപ്പ്

അത് പണ്ടത്തെ കാലമല്ല, ഇന്ന് സ്ത്രീകള്‍ക്ക് പുരുഷന്മാരെ പോലെ എന്തിനും സ്വാതന്ത്ര്യമുണ്ട്. എന്തിന് ഏറെ പറയുന്നു തെങ്ങില്‍ വരെ സ്ത്രീകള്‍ കയറുന്നു. എന്നാലും സ്ത്രീകള്‍ എന്തെങ്കിലും കാര്യങ്ങള്‍ മുന്നിട്ട് ചെയ്താല്‍ കുറ്റം മാത്രം കണ്ടുപിടിക്കുന്നതാണ് ഇന്നത്തെ നമ്മുടെ സമൂഹം. ഇതാ ഇപ്പോള്‍ ഫേസ്ബുക്കില്‍ ഒരു പെണ്‍കുട്ടി ബുള്ളറ്റ് ഓടിക്കുന്ന ചിത്രം ഏറെ ചര്‍ച്ച ചെയ്യുകയാണ്.

സ്ത്രീകള്‍ക്ക് സമത്വം സര്‍ക്കരുകള്‍ ഉറപ്പ് വരുത്തുന്നെങ്കിലും എവിടെ എന്ന ചോദ്യം ഉയരുന്നു. സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ നടക്കുമ്പോളും തെരഞ്ഞെടുപ്പ് കാലത്തുമാണ് സ്ത്രീ സമത്വം കൂടുതല്‍ ചര്‍ച്ചയാകറുള്ളത്. അതേസമയം ഈ ചിത്രം പുറത്തുവന്നതോടെ സമത്വത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിതെളിയിക്കുന്നു. ഈ ചിത്രത്തിന് താഴെ പല കമന്റുകള്‍ പ്രതിക്ഷപ്പെട്ടതോടെ സന്ദീപ് ദാസ് എന്ന വ്യക്തി വിഷയത്തില്‍ കുറിപ്പുമായി രംഗത്തെി.

സന്ദീപ് ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…

ഒരു ഫെയ്‌സ്ബുക്ക് പേജ് പോസ്റ്റ് ചെയ്ത ഫോട്ടോയാണിത്.ബുള്ളറ്റില്‍ സഞ്ചരിക്കുന്ന രണ്ടു പെണ്‍കുട്ടികളുടെ ചിത്രം.ആ പോസ്റ്റിനു കീഴില്‍ വന്ന ചില കമന്റുകള്‍ വായിച്ചാല്‍ ബഹുരസമാണ്.

”ബുള്ളറ്റിന്റെ വില പോയി”
”ഇനി ആണുങ്ങള്‍ പ്രസവിക്കേണ്ടിവരും” ‘ഈനാംപേച്ചിയ്ക്ക് മരപ്പട്ടി കൂട്ട് ”, ”വെറുതെയല്ല ഈ ലോകം ഇങ്ങനെ….”

ഓര്‍ക്കുക.പെണ്ണ് ടൂവീലര്‍ ഉപയോഗിച്ചതിനാണ് ഇത്രയും അസഹിഷ്ണുത !

ഇത് ഫെയ്‌സ്ബുക്കില്‍ മാത്രം കണ്ടുവരുന്ന ഒരു പ്രതിഭാസമൊന്നുമല്ല.പരമാവധി ഒരു സ്‌കൂട്ടി വരെ ഓടിക്കാനുള്ള അനുവാദം പെണ്ണിന് സമൂഹം കൊടുത്തിട്ടുണ്ട്.അതിനേക്കാള്‍ വലിയ വാഹനങ്ങള്‍ ഉപയോഗിക്കുന്ന പെണ്ണുങ്ങള്‍ തന്റേടികളും അഹങ്കാരികളുമാണ് എന്ന് വിശ്വസിക്കുന്ന ധാരാളം ആളുകളുണ്ട്.

പുരുഷന്‍മാര്‍ ബുള്ളറ്റില്‍ ഉത്തരേന്ത്യ വരെ സന്ദര്‍ശിക്കും.ഒരു സ്ത്രീ അതുപോലൊരു യാത്ര കേരളത്തിന്റെ ഏതെങ്കിലുമൊരു ജില്ലയിലേക്ക് നടത്തിയാല്‍ ആ പെണ്ണ് പിഴയാണെന്ന് പറയാന്‍ പോലും ഇവിടെ ആളുകളുണ്ടാവും.

എന്നിട്ടോ? ഈ നാട്ടില്‍ അസമത്വം ഇല്ല എന്നാണ് ചില ‘നിഷ്‌കളങ്കരുടെ’ അവകാശവാദം.

ജെന്റര്‍ ഇക്വാളിറ്റിയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഒരാള്‍ എന്നോട് ചോദിക്കുകയുണ്ടായി

”നമ്മുടെ നാട്ടില്‍ ഒരു പ്രളയമുണ്ടായപ്പോള്‍ രക്ഷിക്കാന്‍ ബോട്ടുമായി എത്തിയത് മുഴുവന്‍ പുരുഷന്‍മാരാണല്ലോ.പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഫെമിനിസ്റ്റുകള്‍ തുല്യതയ്ക്ക് വേണ്ടി വാദിക്കുന്നത് ? ‘

ഇതൊരു വലിയ ചോദ്യമായി ചിലര്‍ക്ക് തോന്നാം.പക്ഷേ ഒരു കിളിയെ പിടിച്ച് കൂട്ടിലടച്ചിട്ട് അതിനോട് പറക്കാന്‍ ആവശ്യപ്പെടുന്നത് പോലെയാണ് ആ ചോദ്യം.

പെണ്ണുങ്ങള്‍ കടലില്‍പ്പോയാല്‍ നാടുനശിക്കുമെന്ന് പറഞ്ഞ് പെണ്ണുങ്ങളെ കൂട്ടത്തോടെ വീട്ടിലിരുത്തിയതുകൊണ്ടാണ് ഇങ്ങനെയൊരവസ്ഥ വന്നത്.അല്ലാതെ ബോട്ടുകള്‍ സ്ത്രീകള്‍ക്ക് വഴങ്ങാത്തതുകൊണ്ടല്ല.ആഴക്കടലില്‍ പോകാനുള്ള ലൈസന്‍സ് നേടിയ രേഖ അതിനു തെളിവായി നമുക്കുമുമ്പിലുണ്ട്.

എങ്ങനെ പല മേഖലകളിലും സ്ത്രീകള്‍ പിന്തള്ളപ്പെട്ടുപോയി എന്ന് മനസ്സിലാക്കണം.ആഘോഷ ആള്‍ക്കൂട്ടങ്ങളും രാവുകളും പെണ്ണിന് എങ്ങനെ നിഷിദ്ധമായി എന്ന് മനസ്സിലാക്കണം.അപവാദങ്ങള്‍ പറഞ്ഞും ശാരീരികമായി ഉപദ്രവിച്ചും അവളെ അകറ്റിനിര്‍ത്തിയതാരാണെന്ന് സ്വയം ചോദിക്കണം.

വിവേചനങ്ങള്‍ പലപ്പോഴും പ്രകടമല്ല.അടിമത്തം ഒരു മോശം സംഭവമായി പല അടിമകള്‍ക്കും തോന്നിയിരുന്നില്ല.അതുപോലെ പുരുഷാധിപത്യം ഒരു തെറ്റായി സ്ത്രീകള്‍ പോലും കണക്കാക്കുന്നില്ല എന്നിടത്താണ് പ്രശ്‌നം.വലിയ വിവേചനങ്ങള്‍ പോലും സാധാരണ സംഭവങ്ങളായി തോന്നുന്നത് അതുകൊണ്ടാണ്.

കുട്ടിക്കാലത്ത് കിട്ടാതെപോയ ഒരു വറുത്ത മീനാണ് തന്നെ ഫെമിനിസ്റ്റാക്കിയത് എന്ന് പറഞ്ഞ റിമ കലിങ്കലിനെ പരിഹാസങ്ങള്‍കൊണ്ടും തെറികള്‍ കൊണ്ടും അഭിഷേകം ചെയ്തത് മറക്കാറായിട്ടില്ല.തീന്‍മേശയില്‍ പെണ്ണ് വിവേചനം അനുഭവിക്കുന്നത് തീര്‍ത്തും സാധാരണമായ ഒരു കാര്യമാണ് എന്ന ബോധത്തില്‍ നിന്നാണ് റിമയ്‌ക്കെതിരായ ട്രോളുകള്‍ ഉണ്ടായത്.എന്നും മുഴുത്ത മീന്‍കഷ്ണങ്ങള്‍ മാത്രം തിന്നുശീലിച്ചവരുടേതാണ് ആ പുച്ഛം.അതിന് കുടപിടിച്ച കുലസ്ത്രീകള്‍ക്ക് ഇത് തിരിച്ചറിയാന്‍ കഴിഞ്ഞതുമില്ല.

ഫെമിനിസം എന്ന ആശയം പോലും ഇവിടെ വ്യക്തമായി മനസ്സിലാക്കപ്പെട്ടിട്ടില്ല.”സ്ത്രീപുരുഷ തുല്യതയ്ക്കുവേണ്ടി വാദിക്കുന്നുണ്ടെങ്കിലും ഞാനൊരു ഫെമിനസ്റ്റല്ല ” എന്ന് അഭിപ്രായപ്പെടുന്ന ധാരാളം ആളുകളുണ്ട് ! പുരുഷന്റെ നെഞ്ചത്ത് കയറുന്നവരാണ് ഫെമിനിസ്റ്റുകള്‍ എന്നതാണ് പൊതുബോധം. തുല്യത മാത്രമാണ് ആ ആശയത്തിന്റെ ലക്ഷ്യം എന്ന് ആരും മനസ്സിലാക്കുന്നില്ല.

”എന്റെ ഭര്‍ത്താവ് എനിക്ക് ആവശ്യത്തിന് സ്വാതന്ത്ര്യം തരുന്നുണ്ട്…” എന്ന് അഭിമാനിക്കുന്ന ഭാര്യമാര്‍ എത്രയോ ! കല്യാണം എന്നാല്‍ സ്വന്തം സ്വാതന്ത്ര്യം ഭര്‍ത്താവിനെ ഏല്‍പ്പിക്കുന്ന പ്രക്രിയയല്ലെന്ന് ആരോട് പറയാനാണ് ! രണ്ടു പേര്‍ പരസ്പര സ്‌നേഹത്തോടെയും വിശ്വാസത്തോടെയും ഒരുമിച്ച് ജീവിക്കുന്ന സംഭവമായ വിവാഹത്തെ കണ്ടാല്‍ പോരേ?

ബുള്ളറ്റില്‍ സഞ്ചരിക്കുന്ന പെണ്‍കുട്ടികള്‍ ഒരു കൗതുകമോ വാര്‍ത്തയോ ആവാത്ത ഒരു കാലമാണ് വരേണ്ടത്.അതിലേക്ക് ഇനിയും ദൂരമേറെ.പക്ഷേ ഒരു നാള്‍ നാം അവിടെയെത്തും,എത്തണം…!

Exit mobile version