പൗരത്വബില്ലിനെതിരെ സംയുക്ത സത്യാഗ്രഹ സമരം; തിരുവനന്തപുരത്ത് ഇന്ന് ഗതാഗത നിയന്ത്രണം

രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 2.00 മണിവരെയാണ് പോലീസ് തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്

തിരുവനന്തപുരം: പൗരത്വബില്ലിനെതിരെ എല്‍ഡിഎഫ്-യുഡിഎഫ് സംയുക്ത സത്യാഗ്രഹ സമരത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് എല്‍ഡിഎഫും യുഡിഎഫും സംയുക്തമായി സത്യാഗ്രഹ സമരം നടത്തുന്നത്.

രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 2.00 മണിവരെയാണ് പോലീസ് തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംയുക്ത സത്യാഗ്രഹ സമരം ആരംഭിക്കുന്ന സമയം മുതല്‍ അവസാനിക്കുന്നത് വരെ പബ്ലിക് ലൈബ്രറി-രക്തസാക്ഷിമണ്ഡപം-വിജെടി വരെയുള്ള റോഡിലും, ആശാന്‍ സ്‌ക്വയര്‍ – സര്‍വീസ് റോഡ്-രക്തസാക്ഷി മണ്ഡപം വരെയുള്ള റോഡിലുമുള്ള ഗതാഗതം പൂര്‍ണ്ണമായും ഒഴിവാക്കി യാത്ര ചെയ്യണമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

ദേശീയപാത വഴി വരുന്ന വാഹനങ്ങള്‍ പബ്ലിക് ലൈബ്രറി ഭാഗത്ത് നിന്നും തിരിഞ്ഞ് നന്ദാവനം-ബേക്കറി പനവിള വഴിയാണ് പോകേണ്ടത്. നെടുമങ്ങാട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ വെള്ളയമ്പലത്തു നിന്നും തിരിഞ്ഞ് എസ്എംസി-വഴുതക്കാട്-ആനിമസ്‌ക്രീന്‍ സ്‌ക്വയര്‍ വഴിയാണ് പോകേണ്ടത്. തമ്പാനൂര്‍ ഭാഗത്തുനിന്നും ആറ്റിങ്ങല്‍, കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ ബേക്കറി-പഞ്ചാപുര അണ്ടര്‍പാസ്സ് – ആശാന്‍ സ്‌ക്വയര്‍ വഴി പോകണം.

കിഴക്കേകോട്ട-തമ്പാനൂര്‍ ഭാഗങ്ങളില്‍ നിന്നും പേരൂര്‍ക്കട, നെടുമങ്ങാട് ഭാഗങ്ങളിലേക്ക് പോവേണ്ട വണ്ടികള്‍ ഒബിറ്റിസി-ഫ്‌ളൈ ഓവര്‍- തൈക്കാട്-സാനഡു-വഴുതക്കാട് വഴിയാണ് തിരിച്ച് വിട്ടിരിക്കുന്നത്. കിഴക്കേകോട്ടയില്‍ നിന്ന് പട്ടം, മെഡിക്കല്‍കോളേജ് ഭാഗങ്ങളിലേക്ക് വാഹനങ്ങള്‍ വിജെറ്റിയില്‍നിന്നും തിരിഞ്ഞ് ആശാന്‍ സ്‌ക്വയര്‍, പിഎംജി വഴിയാണ് പോവേണ്ടത്.

Exit mobile version