നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട; 65 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണവുമായി രണ്ട് പേര്‍ പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും 65 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം പിടികൂടി. കോഴിക്കോട്, മലപ്പുറം സ്വദേശികളില്‍ നിന്നാണ് സ്വര്‍ണ്ണം കണ്ടെടുത്തത്. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്.

ഇവരുടെ കൈവശമുണ്ടായിരുന്ന ഫാനിന്റേയും സ്പീക്കറിന്റേയുമുളളില്‍ പാളികളാക്കി ഒളിപ്പിച്ചായിരുന്നു സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. ജിദ്ദ, റിയാദ് എന്നിവിടങ്ങളില്‍ നിന്നുമാണ് പ്രതികള്‍ സ്വര്‍ണ്ണവുമായി എത്തിയത്. പിടിയിലായ ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തി. കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരോശോധനയിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്.

അതേസമയം നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് വര്‍ധിക്കുകയാണ്. നവംബര്‍ ഏഴു മുതല്‍ ഈ മാസം ഏഴു വരെ 22 സ്വര്‍ണ്ണക്കടത്ത് കേസുകള്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തിയ മലയാളികളായ എട്ടു പേരെയാണ് അറസ്റ്റ് ചെയ്തത്. ആകെ 15.2 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തിരുന്നു. ഒന്നേകാല്‍ കോടി രൂപയുടെ വിദേശ കറന്‍സിയും നെടുമ്പാശേരിയില്‍ പിടികൂടിയിരുന്നു.

Exit mobile version