കൈയ്യില്‍ ആകെയുള്ള 50 രൂപയ്ക്ക് രാവിലെ ലോട്ടറിയെടുത്തു; നാല് മണിക്ക് കോടിപതി; അമ്പരപ്പിച്ച് കയറിവന്ന ഭാഗ്യത്തിന്റെ ഞെട്ടലില്‍ ഷാജി

കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരുകോടിരൂപയാണ് ഷാജിക്ക് ലഭിച്ചത്.

കോവളം: ചൊവ്വര വണ്ടാഴംനിന്ന വീട്ടില്‍ കൃപാസദനത്തില്‍ ഷാജിയെന്ന മുപ്പത്തിമൂന്നുകാരന്റെ കൈയ്യില്‍ ആകെ 50 രൂപയാണ് ഉണ്ടായിരുന്നത്. അത് കൊടുത്ത് രാവിലെ ഒരു ലോട്ടറി എടുത്തപ്പോള്‍ ഷാജി അറിഞ്ഞിരുന്നില്ല, തന്നെ കോടതിപതിയാക്കാന്‍ ആയിരുന്നുവെന്ന്. വൈകുന്നേരം നാല് മണിയോടെ ഫലപ്രഖ്യാപനം അറിഞ്ഞപ്പോഴാണ് അമ്പരപ്പിക്കുന്ന ഭാഗ്യം കയറി വന്നത്. കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരുകോടിരൂപയാണ് ഷാജിക്ക് ലഭിച്ചത്.

കെ.ഡി-841039 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. ചൊവ്വരയില്‍ ടാക്‌സി ഓടിക്കുകയാണ് ഷാജി. പലപ്പോഴും കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് ലോട്ടറിയെടുത്ത് ഭാഗ്യം പരീക്ഷിക്കാറുണ്ട്. ലോട്ടറി നമ്പറിന്റെ അവസാനം 9, 12 എന്നീ നമ്പരുകളുണ്ടെങ്കില്‍ ഷാജി കടം വാങ്ങിയെങ്കിലും ലോട്ടറിയെടുത്തിരിക്കും.

ഒരിക്കല്‍ കൂട്ടുകാരായ ഡ്രൈവര്‍മാര്‍ക്കൊപ്പം ചേര്‍ന്ന് 3000 രൂപയ്ക്ക് വരെ ലോട്ടറിയെടുത്തു. അന്ന് 600 രൂപയുടെ സമ്മാനം ലഭിച്ചിരുന്നു. ശേഷമാണ് ഭാഗ്യം പിന്നെയും പരീക്ഷിക്കാന്‍ കാരണമായത്. ഷാജി ഡ്രൈവര്‍ മാത്രമല്ല, ചെറുവെട്ടുകാട് സെന്റ് സെബാസ്ത്യാനോസ് പള്ളിയിലെ ഗായകസംഘത്തിലെ പാട്ടുകാരന്‍ കൂടിയാണ്.

ലോട്ടറിയടിച്ചാല്‍ പള്ളിയിലേക്ക് പുത്തന്‍ മ്യൂസിക് സിസ്റ്റം വാങ്ങി നല്‍കാമെന്ന് ഇതേ പള്ളിയിലെ കപ്യാരും സുഹൃത്തുമായ സന്തോഷിനോട് വെള്ളിയാഴ്ച രാത്രി കരോള്‍ഗാനം പാടുന്നതിനിടെ ഷാജി പറഞ്ഞിരുന്നു. രാവിലെ കൈയിലുണ്ടായിരുന്ന പൈസയില്‍ അമ്മ ഉഷയ്ക്ക് കൊടുത്തതിനുശേഷം മിച്ചമുണ്ടായിരുന്ന 50 രൂപയ്ക്കാണ് ലോട്ടറി വില്‍പ്പനക്കാരനായ നെല്ലിമൂട് ശ്രീധരന്റെ പക്കല്‍ നിന്ന് ലോട്ടറി വാങ്ങുകയായിരുന്നു.

ബന്ധുവായ മനുവാണ് ലോട്ടറി ഫലത്തെക്കുറിച്ച് ഷാജിയെ അറിയിച്ചത്. എസ്ബിഐയുടെ ചൊവ്വര ബ്രാഞ്ച് മാനേജര്‍ ആര്‍എസ് ദിവ്യ വീട്ടിലെത്തി ഒന്നാംസമ്മാനം കിട്ടിയ വാര്‍ത്ത പറഞ്ഞു. തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി ടിക്കറ്റ് മാനേജരെ ഏല്‍പ്പിക്കുകയായിരുന്നു. ബാങ്കില്‍ പണയമിരിക്കുന്ന ഭാര്യയുടെ സ്വര്‍ണ്ണം തിരികെയെടുക്കണം. സഹോദരി ഷൈനിക്കും കുറച്ച് തുക നല്‍കണം. സുഹൃത്ത് സന്തോഷിന് ഓട്ടോറിക്ഷ വാങ്ങിനല്‍കണം. ഏക മകന്‍ മൂന്നുവയസ്സുകാരനായ ഡാനിയുടെ പേര്‍ക്ക് ഒരു തുക നിക്ഷേപിക്കണം ഇതൊക്കെയാണ് മനസിലുള്ളതെന്ന് ഷാജി പറയുന്നു.

Exit mobile version