ശബരിമല: രാത്രിയാത്രാ നിരോധനം നീക്കി; പമ്പയിലേക്ക് 24 മണിക്കൂറും കെഎസ്ആര്‍ടിസി സര്‍വീസ്

പമ്പ: ശബരിമലയിലേക്കുള്ള രാത്രിയാത്രാ നിരോധനം പോലീസ് പൂര്‍ണമായും നീക്കി. ഇനി മുതല്‍ 24 മണിക്കൂറും പമ്പയിലേക്കും സന്നിധാനത്തേക്കും യാത്ര ചെയ്യാം. തിരക്കു ക്രമാതീതമായി കുറഞ്ഞതാണ് നിയന്ത്രണങ്ങള്‍ നീക്കാന്‍ കാരണം. നിലയ്ക്കലില്‍ നിന്നു ദിവസം മുഴുവന്‍ പമ്പയിലേക്കു കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്തും.

നേരത്തെ, രാത്രി 9:30 മുതല്‍ പുലര്‍ച്ചെ രണ്ടര വരെ ശബരിമലയിലേക്കു പോകുന്നതിനു നിയന്ത്രണമുണ്ടായിരുന്നു. രാത്രിയില്‍ പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് പോകുന്ന തീര്‍ഥാടകരെ തടയില്ലെന്ന് പോലീസ് വ്യക്തമാക്കി. ഇനി 24 മണിക്കൂറും പമ്പയിലേക്കും സന്നിധാനത്തേക്കും യാത്രചെയ്യാം. നിലയ്ക്കലില്‍നിന്ന് ദിവസം മുഴുവന്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നടത്തും. 15 മിനിട്ട് ഇടവിട്ടാവും കെഎസ്ആര്‍ടിസി ബസ് സര്‍വീസ്.

സന്നിധാനത്തെ വലിയ നടപ്പന്തലില്‍ വിരിവെക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം കഴിഞ്ഞ ദിവസം പോലീസ് നീക്കിയിരുന്നു. ഇതിനു പിന്നാലെയാണ് രാത്രിയാത്രാ നിരോധനവും നീക്കിയിട്ടുള്ളത്. അഞ്ച് ദിവസമായി പോലീസ് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളാണ് ഓരോന്നായി പിന്‍വലിക്കുന്നത്. പ്രായമായവരെയും സ്ത്രീകളെയും കുട്ടികളെയും വലിയ നടപ്പന്തലില്‍ വിരിവെക്കാന്‍ അനുവദിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

എന്നാല്‍, ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് ചൊവ്വാഴ്ച വൈകീട്ടുവരെ നിയന്ത്രണങ്ങള്‍ തുടര്‍ന്നു. ചൊവ്വാഴ്ച രാത്രിയാണ് നിയന്ത്രണങ്ങള്‍ നീക്കിയ വിവരം ഐജി ഭക്തരെ അറിയിച്ചത്.

Exit mobile version