കൊല്ലത്ത് മത്സ്യബന്ധനത്തിന് പോയി കാണാതായ ബോട്ട് തിരിച്ചെത്തി; നാല് മത്സ്യത്തൊഴിലാളികളും സുരക്ഷിതര്‍

കൊല്ലം: കൊല്ലത്ത് കടലില്‍ മത്സ്യബന്ധനത്തിന് പോയി കാണാതായ ബോട്ട് തിരിച്ചെത്തി. ബോട്ടില്‍ ഉണ്ടായിരുന്ന നാല് മത്സ്യത്തൊഴിലാളികളും സുരക്ഷിതരാണ്. വാടി കടപ്പുറത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവരാണ് ഇവരെ രക്ഷപ്പെടുത്തിയത്. കേടായതിനെത്തുടര്‍ന്ന് കടലില്‍ ഒഴുകിയ ബോട്ട് തോട്ടപ്പള്ളി ഭാഗത്ത് നിന്ന് കണ്ടെടുക്കുകയായിരുന്നു.

ശനിയാഴ്ച വൈകിട്ട് ശക്തികുളങ്ങരയില്‍ നിന്നും പോയ സ്‌നേഹിതന്‍ എന്ന ബോട്ടാണ് മത്സ്യബന്ധനത്തിന് പോയി കടലില്‍ അകപ്പെട്ടത്. ബോട്ടില്‍ മുജീബ്, മജീദ്, സാബു, യേശുദാസന്‍ എന്നീവരാണ് ഉണ്ടായിരുന്നത്. പ്രോപ്പല്ലറില്‍ വലകുരുങ്ങി ബോട്ട് തകരാറിലായ ഇവര്‍ ഈ വിവരം സുഹൃത്തുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചിരുന്നു.

മറൈന്‍ എന്‍ഫോഴ്സ്മെണ്ടും കോസ്റ്റ് കാര്‍ഡും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രണ്ട് ദിവസം സഹായം തേടി കടലില്‍ കഴിഞ്ഞ ഇവരെ ഇന്നലെ ഉച്ചക്ക് ശേഷം തോട്ടപ്പള്ളി ഭാഗത്ത് നിന്നും മത്സ്യതൊഴിലാളികള്‍ തന്നെ കണ്ടെത്തുകയായിരുന്നു. ബോട്ട് തകരാറിലായി ഓടിക്കാനാകാതെ വന്നപ്പോള്‍ കാറ്റിലും തിരയിലും പെട്ട് ഒഴുകിപ്പോവുകയായിരുന്നുവെന്ന് രക്ഷപ്പെട്ടെത്തിയ മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

രണ്ടു ദിവസം കടലില്‍ കഴിഞ്ഞതിനാല്‍ നാലു പേരെയും കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മത്സ്യത്തോഴിലാളികളെ വീട്ടിലേക്കയച്ചു.

Exit mobile version