മാലിന്യ സംസ്‌കരണത്തിലൂടെ വൈദ്യുതി ഉത്പാദനം; ഏഴ് ജില്ലകളില്‍ പ്ലാന്റുകള്‍ സ്ഥാപിക്കും

കൊല്ലം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ തുടങ്ങുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഖരമാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ തുടങ്ങാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ തുടങ്ങുന്നത്.

ഖരമാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന തരത്തിലാണ് പദ്ധതി.
5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകുന്ന പദ്ധതി. കോഴിക്കോട് ഞെളിയന്‍ പറമ്പിലാണ് ആദ്യം പദ്ധതി നടപ്പാക്കുന്നത്. മറ്റ് ജില്ലകളില്‍ സ്ഥലം കണ്ടെത്തുന്ന മുറയ്ക്ക് അവിടേയും പദ്ധതി തുടങ്ങും. കെഎസ്‌ഐഡിസി യാണ് പദ്ധതി തയ്യാറാക്കിയത്. ബിഒടി അടിസ്ഥാനത്തിലാണ് പദ്ധതി.

മാലിന്യം സംഭരിച്ച് നല്‍കേണ്ട ചുമതല തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കാണ്. ഖരമാലിന്യ സംസ്‌കരണ മേഖലയില്‍ അഞ്ച് വര്‍ഷത്തെ എങ്കിലും പ്രവര്‍ത്തി പരിചയമുള്ളവരെയാണ് പദ്ധതി നടപ്പാക്കാന്‍ ചുമതലപ്പെടുത്തുക. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയാണ് ടെണ്ടര്‍ ക്ഷണിച്ച് കമ്പനികളെ തിരഞ്ഞെടുക്കുക.

27 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കുന്ന തരത്തിലാണ് പദ്ധതി. അതേസമയം സ്ഥലം കണ്ടെത്തുന്നതടക്കമുള്ള പ്രതിസന്ധികള്‍ സര്‍ക്കാനിന് മുന്നിലുണ്ട്. തിരുവനന്തപുരത്ത് പെരിങ്ങമലയില്‍ പദ്ധതി തുടങ്ങാനാണ് നീക്കമെങ്കിലും അവിടെ പരിസ്ഥിതിപ്രവര്‍ത്തകരും പ്രദേശവാസികളും സമരത്തിലാണ്.

Exit mobile version