ഡിസംബര്‍ ആറ്: ശബരിമലയില്‍ കൂടുതല്‍ സുരക്ഷ, കര്‍ശന നിരീക്ഷണം

ശബരിമല: ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ വാര്‍ഷികമായതിനാല്‍ ഡിസംബര്‍ ആറിന് ശബരിമലയില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കി. ഇതിന്റെ ഭാഗമായി പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. പമ്പ മുതല്‍ സന്നിധാനം വരെ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ദേവസ്വം ആചാരങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധമായിരിക്കും നിയന്ത്രണം. വിവിഐപി ദര്‍ശനം നിരുത്സാഹപ്പെടുത്തും.

നാളെ ഒരു ദിവസത്തേക്ക് പതിനെട്ടാംപടി കയറി സോപാനത്ത് ഇടതുവശത്ത് നെയ്‌ത്തേങ്ങ ഉടയ്ക്കാന്‍ അനുവദിക്കില്ല. പകരം മാളികപ്പുറത്തേക്ക് പോകുന്ന വഴിയില്‍ നെയ്‌ത്തോണിയില്‍ നെയ്‌ത്തേങ്ങ ഉടയ്ക്കാം. സന്നിധാനത്ത് ഹൈപോയിന്റ് ബൈനോക്കുലര്‍ മോണിറ്ററിംഗ് ഉണ്ടാവും. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി രാവിലെ ഹെലികോപ്റ്ററില്‍ ആകാശ നിരീക്ഷണം നടത്തി.

വ്യാഴാഴ്ച രാത്രി നട അടച്ച ശേഷം സോപാനത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തും. കൂടുതല്‍ പോലീസിനെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടില്ല. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ സേവനം കൂടുതല്‍ സമയം ആക്കും. സന്നിധാനത്ത് വെള്ളം സംഭരിച്ച് എല്ലാ സ്ഥലങ്ങളിലും പോലീസിനെ വിന്യസിക്കും. എല്ലായിടത്തും ഫയര്‍ഫോഴ്‌സിന്റെയും ബോംബ് സ്‌ക്വാഡിന്റെയും പ്രത്യേക പരിശോധന തുടരുകയാണ്.

എല്ലാ ജീവനക്കാരും തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കണം. ട്രാക്ടറുകള്‍ പമ്പയില്‍ പരിശോധിക്കുന്നത് തുടരും. നാളെ രാത്രി വരെ മരക്കൂട്ടത്ത് ട്രാക്ടറുകള്‍ രണ്ടാമതും പരിശോധിക്കും. നടപ്പന്തല്‍ അവസാനം മുതല്‍ മാളികപ്പുറത്ത് നിന്ന് ഇറങ്ങും വരെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യണമെന്നാണ് കര്‍ശന നിര്‍ദേശം.

Exit mobile version