ഐഎഫ്എഫ്‌കെയ്ക്ക് തിരുവനന്തപുരം ഒരുങ്ങി; ആദ്യ പാസ് ഏറ്റുവാങ്ങി നടി അഹാന കൃഷ്ണ, കുറിപ്പുമായി എകെ ബാലന്‍

2019 ഡിസംബര്‍ ആറു മുതല്‍ 13 വരെയാണ് മേള.

തിരുവനന്തപുരം: ഐഎഫ്എഫ്‌കെയ്ക്ക് തിരുവനന്തപുരം ഒരുങ്ങിക്കഴിഞ്ഞു. കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി മന്ത്രി എകെ ബാലന്‍ കുറിച്ചു. പ്രതിനിധികളെയും ചലച്ചിത്രപ്രവര്‍ത്തകരെയും സ്വീകരിക്കാന്‍ തിരുവനന്തപുരം നഗരം ഒരുങ്ങിക്കഴിഞ്ഞുവെന്നും അദ്ദേഹം കുറിച്ചു. ഡെലിഗേറ്റ് പാസിന്റെ വിതരണം പ്രധാന വേദിയായ ടാഗോര്‍ തീയ്യേറ്ററിനു മുന്നിലെ ഓഫീസില്‍ വെച്ച് ഇന്ന് രാവിലെ വിതരണം ചെയ്തു.

യുവ നടി അഹാന കൃഷ്ണയാണ് ആദ്യ പാസ് മന്ത്രി എകെ ബാലനില്‍ നിന്ന് ഏറ്റുവാങ്ങി. 2019 ഡിസംബര്‍ ആറു മുതല്‍ 13 വരെയാണ് മേള. 73 രാജ്യങ്ങളില്‍ നിന്നുള്ള 186 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 10,500 പേരാണ് ഇതുവരെ ഡെലിഗേറ്റുകളായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ടാഗോര്‍ തീയ്യേറ്ററാണ് മേളയുടെ മുഖ്യവേദി. 14 തിയേറ്ററുകളും പ്രദര്‍ശനത്തിന് സജ്ജമായിക്കഴിഞ്ഞു. മേളയില്‍ മല്‍സരവിഭാഗം, ഇന്ത്യന്‍ സിനിമ, ലോകസിനിമ തുടങ്ങിയ 15 വിഭാഗങ്ങളാണുള്ളത്.

രണ്ടു മലയാള ചിത്രങ്ങള്‍ ഉള്‍പ്പടെ 15 ചിത്രങ്ങളാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തില്‍ 12 ചിത്രങ്ങളും ‘ഇന്ത്യന്‍ സിനിമ ഇന്ന്’ എന്ന വിഭാഗത്തില്‍ 7 സിനിമകളും പ്രദര്‍ശിപ്പിക്കും. ലോക സിനിമാ വിഭാഗത്തില്‍ ഇത്തവണ 92 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഐഎഫ്എഫ്‌കെ തിരുവനന്തപുരം ഒരുങ്ങി

കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് (ഐ.എഫ്.എഫ്‌കെ) ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. പ്രതിനിധികളെയും ചലച്ചിത്രപ്രവര്‍ത്തകരെയും സ്വീകരിക്കാന്‍ തിരുവനന്തപുരം നഗരം ഒരുങ്ങിക്കഴിഞ്ഞു.
ഡെലിഗേറ്റ് പാസിന്റെ വിതരണം പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററിനു മുന്നിലെ ഓഫീസില്‍ വെച്ച് ഇന്ന് രാവിലെ നിര്‍വഹിച്ചു. യുവ നടി അഹാന കൃഷ്ണയാണ് ആദ്യ പാസ് ഏറ്റുവാങ്ങിയത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സെക്രട്ടറി മഹേഷ് പഞ്ചു, വൈസ് ചെയര്‍മാന്‍ ബീന പോള്‍, സിബി മലയില്‍, ഇന്ദ്രന്‍സ് തുടങ്ങി നിരവധി പേര്‍ പങ്കെടുത്തിരുന്നു. ഫെസ്റ്റിവെല്‍ ഓഫീസും ഇതോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്തു.

2019 ഡിസംബര്‍ ആറു മുതല്‍ 13 വരെയാണ് മേള. 73 രാജ്യങ്ങളില്‍നിന്നുള്ള 186 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 10,500 പേരാണ് ഇതുവരെ ഡെലിഗേറ്റുകളായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ടാഗോര്‍ തിയേറ്ററാണ് മേളയുടെ മുഖ്യവേദി. 14 തിയേറ്ററുകളും പ്രദര്‍ശനത്തിന് സജ്ജമായിക്കഴിഞ്ഞു. മേളയില്‍ മല്‍സരവിഭാഗം, ഇന്ത്യന്‍ സിനിമ, ലോകസിനിമ തുടങ്ങിയ 15 വിഭാഗങ്ങളാണുള്ളത്. രണ്ടു മലയാള ചിത്രങ്ങള്‍ ഉള്‍പ്പടെ 15 ചിത്രങ്ങളാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തില്‍ 12 ചിത്രങ്ങളും ‘ഇന്ത്യന്‍ സിനിമ ഇന്ന്’ എന്ന വിഭാഗത്തില്‍ 7 സിനിമകളും പ്രദര്‍ശിപ്പിക്കും. ലോക സിനിമാ വിഭാഗത്തില്‍ ഇത്തവണ 92 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.

സമകാലിക ലോകസിനിമയിലെ മഹാരഥാരായ പെദ്രോ അല്‍മോദോവര്‍, മുഹ്‌സിന്‍ മക്മല്‍ ബഫ്, മൈക്കേല്‍ ഹനേക, കെന്‍ ലോച്ച്, ഫത്തിഹ് അകിന്‍, കോസ്റ്റ ഗാവ്രാസ്, ഏലിയ സുലൈമാന്‍ തുടങ്ങിയവരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ മേളയിലുണ്ട്. ലോകത്തെ മുന്‍നിര ചലച്ചിത്രമേളകളായ കാന്‍, വെനീസ്, ടൊറന്‍േറാ, ബെര്‍ലിന്‍, ബുസാന്‍, റോട്ടര്‍ഡാം, സാന്‍ സെബാസ്റ്റ്യന്‍ ഫെസ്റ്റിവലുകളില്‍ അംഗീകാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് എത്തിച്ചിട്ടുണ്ട്.വിവിധ തിയേറ്ററുകളിലായി 8998 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്. 3500 സീറ്റുകള്‍ ഉള്ള നിശാഗന്ധിയാണ് ഏറ്റവും വലിയ പ്രദര്‍ശന വേദി. മുഖ്യവേദിയായ ടാഗോറില്‍ 900 സീറ്റുകളാണ് ഉള്ളത്.

സിനിമകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള മൊബൈല്‍ ആപ്ലിക്കേഷനും ഓണ്‍ലൈന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. സിനിമയുടെ പ്രദര്‍ശന ദിവസത്തിന്റെ തലേ ദിവസം പകല്‍ 12 മണി മുതല്‍ അര്‍ധരാത്രി 12 മണിവരെ 24 മണിക്കൂര്‍ റിസര്‍വേഷന്‍ സൗകര്യം ഉണ്ടായിരിക്കും. ക്യു നില്‍ക്കാതെ തന്നെ ഭിന്നശേഷിക്കാര്‍ക്കും എഴുപതു കഴിഞ്ഞവര്‍ക്കും തിയേറ്ററുകളില്‍ പ്രവേശനം ലഭിക്കും. ഭിന്നശേഷിക്കാര്‍ക്കായി തിയേറ്ററുകളില്‍ റാമ്പ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് പ്രത്യേക സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി വനിതാ വോളന്റിയര്‍മാരുടെ സേവനം ലഭ്യമാക്കും. പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേക സമിതിക്കും രൂപം നല്‍കിയിട്ടുണ്ട്.

ഡിസംബര്‍ ആറിന് വൈകിട്ട് ആറ് മണിക്ക് നിശാഗന്ധി തിയേറ്ററില്‍ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. ബഹു. ടൂറിസം വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥിയാകും. മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം മൂന്നു തവണ നേടിയ ശാരദയാണ് ചടങ്ങിലെ വിശിഷ്ടാതിഥി. ‘മൂന്നാംലോക സിനിമ’ എന്ന വിപ്‌ളവകരമായ ചലച്ചിത്രപ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായ അര്‍ജന്റീനിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ സൊളാനസിനാണ് ഇത്തവണ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് സമ്മാനിക്കുന്നത്. അഞ്ചുലക്ഷം രൂപയാണ് സമ്മാനത്തുക. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ക്യാമറയെ സമരായുധമാക്കിയ സൊളാനസിന്റെ അഞ്ച് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ഉദ്ഘാടന ശേഷം സെര്‍ഹത്ത് കരാസ്ലാന്‍ സംവിധാനംചെയ്ത ‘പാസ്സ്ഡ് ബൈ സെന്‍സര്‍’ പ്രദര്‍ശിപ്പിക്കും. ടര്‍ക്കിഷ് സംവിധായകനായ കരാസ്ലാന്റെ ആദ്യ സംരംഭമായ ഈ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം കൂടിയാണിത്.

Exit mobile version