ശബരിമല ദര്‍ശനത്തിന് സുരക്ഷ നല്‍കണം; ബിന്ദു അമ്മിണിക്ക് പിന്നാലെ രഹന ഫാത്തിമയും സുപ്രീംകോടതിയില്‍

കൊച്ചി: ശബരിമല ദര്‍ശനത്തിന് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് രഹന ഫാത്തിമ സുപ്രീംകോടതിയെ സമീപിച്ചു. ആവശ്യം അടുത്ത ആഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

യുവതി പ്രവേശന വിധിയുടെ അടിസ്ഥാനത്തില്‍ രഹന ഫാത്തിമ കഴിഞ്ഞ തവണ ശബരിമല ദര്‍ശനത്തിന് എത്തിയത് വന്‍ സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു. പ്രശ്‌നം വഷളായതോടെ രഹന ഫാത്തിമയെ ദര്‍ശനം നടത്താന്‍ അനുവദിക്കാതെ തിരിച്ച് അയക്കുകയായിരുന്നു. സംഭവത്തില്‍ മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചു എന്നാരോപിച്ച് രഹന ഫാത്തിമക്കെതിരെ കേസും എടുത്തിരുന്നു.

ശബരിമലയില്‍ യുവതി പ്രവേശനം നടപ്പാക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണം എന്ന് ആവശ്യപ്പെട്ട് നേരത്തെ ബിന്ദു അമ്മിണിയും സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ശബരിമല ദര്‍ശനം നടത്താനാഗ്രഹിക്കുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കണം. യുവതീപ്രവേശനം തടയുന്നവര്‍ക്കെതിരെ നടപടി വേണമെന്നും, പ്രായ പരിശോധന നടത്തുന്ന പോലീസ് നടപടി ഉടനെ നിര്‍ത്തി വയ്ക്കണമെന്നും ബിന്ദു അമ്മിണി അപേക്ഷയില്‍ ആവശ്യപ്പെടുന്നുണ്ട്.

Exit mobile version