ഒരു കോടി 44 ലക്ഷം രൂപക്ക് മൂന്ന് ഹെലികോപ്റ്റര്‍ നല്‍കാം; സംസ്ഥാന സര്‍ക്കാരിനോട് ചിപ്‌സാന്‍ ഏവിയേഷന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് കുറഞ്ഞ നിരക്കില്‍ ഹെലികോപ്റ്റര്‍ നല്‍കാമെന്ന് മലയാളികളുടെ ഉടമസ്ഥതയിലുള്ള ചിപ്‌സാന്‍ ഏവിയേഷന്‍. പവന്‍ ഹന്‍സുമായി ധാരണ പ്രകാരമുള്ള ഒരു കോടി 44 ലക്ഷം രൂപക്ക് 20 മണിക്കൂര്‍ പറപ്പിക്കാന്‍ മൂന്ന് ഹെലികോപ്റ്റര്‍ നല്‍കാമെന്നാണ് ചിപ്‌സാന്റെ വാഗ്ദ്ധാനം.

മലയാളികളുടെ ഉടമസ്ഥതയിലുള്ള ചിപ്‌സാന്‍ ഏവിയേഷന് ഡല്‍ഹി ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. മൂന്ന് റീജിയണലുകളിലായിട്ട് ഒരു കോടി 44 ലക്ഷം രൂപക്ക് 20 മണിക്കൂര്‍ വീതം പറത്താന്‍ മൂന്ന് ഹെലികോപ്റ്റര്‍ നല്‍കാമെന്നാണ് ചിപ്‌സാന്‍ പറയുന്നത്. വിവിധ സംസ്ഥാന സര്‍ക്കാരുകളുമായി ധാരണയിലുള്ള ചിപ്‌സാന്‍ ഏവിയേഷന്‍, പ്രളയഘട്ടത്തില്‍ സംസ്ഥാനത്ത് സൗജന്യ സര്‍വീസ് നടത്തിയിട്ടുണ്ട്.

ചിപ്‌സാന്റെ അപേക്ഷ ഒരു മാസത്തിലേറെയായി ഡിജിപിയുടെ കൈവശമുണ്ട്. എന്നാല്‍ പൊതുമേഖല കമ്പനി എന്ന പരിഗണനയിലാണ് പവന്‍ഹംസുമായി ധാരണയുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

പ്രകൃതിക്ഷോഭ രക്ഷാ പ്രവര്‍ത്തനത്തിനും, വിശിഷ്ട വ്യക്തികളുടെ യാത്രയ്ക്കും, നക്സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാന്‍ തീരുമാനിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി കേരളാ പോലീസാണ് നടപടികളുമായി മുന്നോട്ട് പോയത്.

ഇതുസംബന്ധിച്ച് പവന്‍ഹംസുമായി ധാരണയുണ്ടാക്കാന്‍ ആഭ്യന്തര വകുപ്പ് നീക്കം നടത്തി നടത്തിവരികയാണ്. പ്രതിമാസം 20 മണിക്കൂര്‍ ഉപയോഗിക്കാവുന്ന ഹെലികോപ്റ്ററിന് ഒരുകോടി 44 ലക്ഷം രൂപയാണ് വാടകയായി പ്രതിമാസം അടയ്ക്കേണ്ടത്. പതിനൊന്ന് സീറ്റുള്ള ഹെലികോപ്റ്ററാണ് വാടകക്കെടുന്നത്. ഈ മാസം പവന്‍ഹംസുമായി ധാരണാപത്രം ഒപ്പുവെക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Exit mobile version