പുറത്തിറങ്ങാന്‍ ഇവര്‍ക്ക് ഭയമാണ് വെടിയുണ്ട ശരീരം തുളച്ച് പായും..! നാലു വര്‍ഷം മുമ്പ് വെടിയുണ്ട തന്റെ വയറില്‍ തട്ടിതെറിച്ചു..! അനുഭവം പങ്കുവെച്ച് ഓമന

മലയിന്‍കീഴ്: ഇന്നലെ പുറത്ത് വന്ന ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു വീടിനുള്ളിലേക്കു വെടിയുണ്ട തുളച്ചുകയറിയത്. എന്നാല്‍ ഇത് ആദ്യ സംഭവമല്ല എന്നായിരുന്നു നാട്ടുകാരുടെ വാദം. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്കുണ്ടായ അനുഭവം തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ഓമന.

വീട്ടുമുറ്റത്തേക്ക് ഇറങ്ങുമ്പോള്‍ മനസ്സില്‍ ഇന്നും പേടിയാണെന്ന് ഓമന പറയുന്നു. നാലു വര്‍ഷം മുമ്പ് മാര്‍ച്ചിലായിരുന്നു സംഭവം. വീട്ടുമുറ്റത്തു നില്‍ക്കുമ്പോഴാണു വിളവൂര്‍ക്കല്‍ മലയം പുകവലിയൂര്‍ക്കോണം ഗ്രീന്‍കോട്ടേജില്‍ ഓമനയുടെ വയറ്റില്‍ വെടിയുണ്ട തട്ടി തെറിച്ചത്. എന്നാല്‍ ഇന്നലെ വന്ന വാര്‍ത്ത കണ്ട് വീണ്ടു ഭയം തലപൊക്കിയെന്ന് ഓമന പറയുന്നു.

കല്ലു കൊണ്ടതാകാമെന്നാണ് ആദ്യം കരുതിയത്. പക്ഷേ മുറ്റത്തു നിന്നു ചോര പറ്റിയ വെടിയുണ്ട കിട്ടിയപ്പോള്‍ ഭയന്നു. സര്‍വകലാശാലാ മുന്‍ ജീവനക്കാരനായ ഭര്‍ത്താവ് രവീന്ദ്രന്‍ ഓമനയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിയുണ്ട കൊണ്ടതാണെന്നു സ്ഥിരീകരിച്ച ആശുപത്രി അധികൃതര്‍ കാര്യം പോലീസിനെ അറിയിക്കാന്‍ നിര്‍ദേശിച്ചു.

ശേഷം പോലീസ് നടത്തിയ പരിശോധനയിലാണ് മൂക്കുന്നിമലയിലെ ആര്‍മി ഫയറിങ് സ്റ്റേഷനില്‍നിന്നാണു ബുള്ളറ്റ് വന്നതെന്നു മനസ്സിലായത്. മുമ്പും ബുള്ളറ്റ് കിട്ടിയിട്ടുണ്ടെന്നു നാട്ടുകാരും പറഞ്ഞു. അതേസമയം ആര്‍മി ഉത്തരവാദിത്തം ഏറ്റെടുത്തില്ല.തങ്ങള്‍ക്ക് തെറ്റ് പറ്റില്ലെന്നായിരുന്നു വാദം.

കരസേനയിലെ പല ഉയര്‍ന്ന ഉദ്യോഗസ്ഥരും എത്തി വീട്ടുകാരെ കണ്ടു. പക്ഷേ നടപടിയുണ്ടായില്ല. ഓമന ചികില്‍സയിലായതിനാല്‍ വീട്ടുകാരും അതിനു പിന്നാലെ പോയില്ല. സംഭവം നടന്നു രണ്ടുമാസം കഴിഞ്ഞു ചില സേനാ ഉദ്യോഗസ്ഥര്‍ വീണ്ടും എത്തി. കോടതിയില്‍ കൊടുക്കാനെന്നു പറഞ്ഞു ചില പേപ്പറുകളില്‍ ഓമനയെക്കൊണ്ട് ഒപ്പിടുവിച്ചശേഷം അവര്‍ മടങ്ങി. അതിനുശേഷം ആ കേസ് പുറംലോകം കണ്ടില്ല.

ഈ കേസിനെപ്പറ്റി അറിയില്ലെന്നാണ് ഇപ്പോള്‍ മലയിന്‍കീഴ് പോലീസ് പറയുന്നത്. 2015 മേയ് ഒമ്പതിനു വിളവൂര്‍ക്കല്‍ സിന്ധുഭവനില്‍ രാമസ്വാമിയുടെ വീട്ടില്‍ വെടിയുണ്ട തുളച്ചു കയറിയ കേസിലും ഒരു തീരുമാനവും ഉണ്ടായില്ല

Exit mobile version