അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കാഞ്ഞങ്ങാട് കൊടിയേറി

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബുവാണ് പതാകയുയര്‍ത്തിയത്

കാഞ്ഞങ്ങാട്: അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കാഞ്ഞങ്ങാട് കൊടിയേറി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബുവാണ് പതാകയുയര്‍ത്തിയത്. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. രാവിലെ ഒമ്പത് മണിക്ക് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ കലോത്സവം ഉദ്ഘാടനം ചെയ്യുന്നതോടെ നാലു ദിവസത്തെ കലാമേളയ്ക്ക് ആരംഭമാകും. ഒമ്പത് മണിക്ക് മഹാകവി പി കുഞ്ഞിരാമന്‍ നായരുടെ പേരിലുളള മുഖ്യ വേദിയിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, സി രവീന്ദ്രനാഥ്, കടന്നപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

28 വര്‍ഷത്തിനു ശേഷമാണ് കലോത്സവം കാസര്‍കോട് എത്തുന്നത്. 28 വേദികളില്‍ ആയിട്ടാണ് കലോത്സവം നടക്കുന്നത്. 239 മത്സരയിനങ്ങളിലായി 13000 മത്സരാര്‍ത്ഥികളാണ് ഇത്തവണ കലോത്സവത്തില്‍ മാറ്റുരയ്ക്കാന്‍ എത്തുന്നത്.

കോല്‍കളി, മോഹനിയാട്ടം, സംഘനൃത്തം കുച്ചുപുടി, ചവിട്ടുനാടകം, തുടങ്ങിയവാണ് ആദ്യ ദിനത്തിലെ പ്രധാന മത്സരയിനങ്ങള്‍. എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണും പഴയിടം മോഹനന്‍ നമ്പൂതിരിയുടെ 60 അംഗ സംഘം നയിക്കുന്ന ഊട്ടുപുര കലോത്സവത്തിനായി സജ്ജമായിട്ടുണ്ട്. ഒരേ സമയം 3000 പേര്‍ക്ക് കഴിക്കാനാകുന്ന തരത്തില്‍ 25000 പേര്‍ക്കുളള ഭക്ഷണമാണ് ദിവസവും ഒരുക്കുന്നത്.

Exit mobile version