റോഡില്‍ പൊലിയില്ല ഇനി ഒരു ജീവനും; ‘കനിവ് 108ന്റെ’ സേവനം ഇനി വടക്കഞ്ചേരിയിലും; ഫ്ളാഗ്ഓഫ് നടത്തി മന്ത്രി എകെ ബാലന്‍, ഒപ്പം വടക്കഞ്ചേരി താലൂക്ക് ആശുപത്രിക്ക് സഹായഹസ്തവും

ഒരുവര്‍ഷത്തിനകം സംസ്ഥാനത്ത് സമഗ്ര ട്രോമാകെയര്‍ സംവിധാനം പ്രവര്‍ത്തനം തുടങ്ങും. സംസ്ഥാനത്ത് ആകെ 315 ആംബുലന്‍സുകളാണ് ഏര്‍പ്പെടുത്തുന്നത്.

തിരുവനന്തപുരം: റോഡില്‍ ഒരു ജീവനും ഇനി ചികിത്സ കിട്ടാതെ മരണപ്പെടില്ല എന്ന് ഉറപ്പ് നല്‍കി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച കനിവ് 108 ന്റെ സേവനം ഇനി വടക്കഞ്ചേരിയിലും ലഭ്യമാകും. അത്യാധുനിക സൗകര്യങ്ങളുള്ള സൗജന്യ ആംബുലന്‍സുകളുടെ ശൃഖലയാണ് കനിവ് 108 പദ്ധതി. വടക്കഞ്ചേരി പഞ്ചായത്തിന് അനുവദിച്ച ആംബുലന്‍സിന്റെ ഫ്ളാഗ്ഓഫ് മന്ത്രി എകെ ബാലന്‍ മന്ദംമൈതാനിയില്‍ നിര്‍വ്വഹിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പങ്കുവെച്ചത്.

റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ഗുണനിലവാരമുള്ള അടിയന്തിരസൗജന്യ ചികിത്സ ലഭ്യമാക്കി റോഡപകട മരണനിരക്ക് കുറയ്ക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹം കുറിച്ചു. അപകടത്തില്‍പ്പെടുന്ന ആളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍പോലും ആദ്യ 48 മണിക്കൂറിലെ മുഴുവന്‍ ചികിത്സയും സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി കുറിച്ചു. ഗോള്‍ഡന്‍ അവര്‍ ട്രീറ്റ്‌മെന്റ് പാക്കേജ് എന്നാണ് ഈ പദ്ധതിയുടെ പേര്.

റോഡ് അപകടങ്ങളില്‍ കേരളം ഇപ്പോള്‍ മുന്നിലാണ്. പ്രതിവര്‍ഷം 4000 ത്തോളം ആളുകളാണ് അപകടങ്ങളില്‍ മരിക്കുന്നത്. അപകടത്തില്‍പെടുന്നവര്‍ക്ക് ആദ്യ ഒരുമണിക്കൂറില്‍ വിദഗ്ദ്ധ ചികിത്സ നല്‍കാനായാല്‍ മരണനിരക്കില്‍ 70 ശതമാനത്തോളം കുറവ് വരുത്താനാവും. ഇതിന് വേണ്ടിയാണ് ആധുനിക ചികിത്സാ സംവിധാനങ്ങളും പരിശീലനം ലഭിച്ച നഴ്സിന്റെ സേവനവും ഉള്‍പ്പെടുത്തി 108 ആംബുലന്‍സ് സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരുവര്‍ഷത്തിനകം സംസ്ഥാനത്ത് സമഗ്ര ട്രോമാകെയര്‍ സംവിധാനം പ്രവര്‍ത്തനം തുടങ്ങും. സംസ്ഥാനത്ത് ആകെ 315 ആംബുലന്‍സുകളാണ് ഏര്‍പ്പെടുത്തുന്നത്. ഇതില്‍ 101 മത് ആംബുലന്‍സാണ് വടക്കാഞ്ചേരിയില്‍ ഫ്ളാഗ്ഓഫ് ചെയ്തത്. ഓരോ മുപ്പത് കിലോമീറ്റര്‍ ചുറ്റളവിലും ഒരു 108 ആംബുലന്‍സ് സര്‍വ്വീസ് ലഭ്യമാക്കും. 108 സേവനത്തിന്റെ ഭാഗമായി എല്ലാ ജില്ലാ, താലൂക്ക്, കുടുംബ ആരോഗ്യ കേന്ദ്രങ്ങളിലും നോഡല്‍ ഓഫീസര്‍മാരെയും നിയമിക്കുമെന്നും എകെ ബാലന്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ വടക്കഞ്ചേരി ആരോഗ്യകേന്ദ്രം താലൂക്ക് ആശുപത്രിയില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി എംഎല്‍എ ഫണ്ടില്‍ നിന്നും ആദ്യഘട്ടമായി രണ്ടുകോടി രൂപയും അനുവദിച്ചതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

അത്യാധുനിക സൗകര്യങ്ങളുള്ള സൗജന്യ ആംബുലന്‍സുകളുടെ ശൃഖലയായ കനിവ് 108 പദ്ധതിയുടെ ഭാഗമായി വടക്കഞ്ചേരി പഞ്ചായത്തിന് അനുവദിച്ച ആംബുലന്‍സിന്റെ ഫ്ളാഗ്ഓഫ് മന്ദംമൈതാനിയില്‍ നിര്‍വ്വഹിച്ചു. റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ഗുണനിലവാരമുള്ള അടിയന്തിരസൗജന്യ ചികിത്സ ലഭ്യമാക്കി റോഡപകട മരണനിരക്ക് കുറയ്ക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. അപകടത്തില്‍പ്പെടുന്ന ആളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍പോലും ആദ്യ 48 മണിക്കൂറിലെ മുഴുവന്‍ ചികിത്സയും സര്‍ക്കാര്‍ വഹിക്കും. ഗോള്‍ഡന്‍ അവര്‍ ട്രീറ്റ്‌മെന്റ് പാക്കേജ് എന്നാണ് ഈ പദ്ധതിയുടെ പേര്.

റോഡ് അപകടങ്ങളില്‍ കേരളം മുന്നിലാണ്. പ്രതിവര്‍ഷം 4000 ത്തോളം ആളുകളാണ് അപകടങ്ങളില്‍ മരിക്കുന്നത്. അപകടത്തില്‍പെടുന്നവര്‍ക്ക് ആദ്യ ഒരുമണിക്കൂറില്‍ വിദഗ്ദ്ധ ചികിത്സ നല്കാനായാല്‍ മരണനിരക്കില്‍ 70 ശതമാനത്തോളം കുറവ് വരുത്താനാവും. ഇതിന് വേണ്ടിയാണ് ആധുനിക ചികിത്സാ സംവിധാനങ്ങളും പരിശീലനം ലഭിച്ച നഴ്സിന്റെ സേവനവും ഉള്‍പ്പെടുത്തി 108 ആംബുലന്‍സ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഒരുവര്‍ഷത്തിനകം സംസ്ഥാനത്ത് സമഗ്ര ട്രോമാകെയര്‍ സംവിധാനം പ്രവര്‍ത്തനം തുടങ്ങും. സംസ്ഥാനത്ത് ആകെ 315 ആംബുലന്‍സുകളാണ് ഏര്‍പ്പെടുത്തുന്നത്. ഇതില്‍ 101 മത് ആംബുലന്‍സാണ് വടക്കാഞ്ചേരിയില്‍ ഫ്ളാഗ്ഓഫ് ചെയ്തത്. ഓരോ മുപ്പത് കിലോമീറ്റര്‍ ചുറ്റളവിലും ഒരു 108 ആംബുലന്‍സ് സര്‍വ്വീസ് ലഭ്യമാക്കും. 108 സേവനത്തിന്റെ ഭാഗമായി എല്ലാ ജില്ലാ, താലൂക്ക്, കുടുംബ ആരോഗ്യ കേന്ദ്രങ്ങളിലും നോഡല്‍ ഓഫീസര്‍മാരെയും നിയമിക്കും.

വടക്കഞ്ചേരി ആരോഗ്യകേന്ദ്രം താലൂക്ക് ആശുപത്രിയില്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി എംഎല്‍എ ഫണ്ടില്‍നിന്നും ആദ്യഘട്ടമായി രണ്ടുകോടി രൂപയും അനുവദിച്ചു. പരിപാടിയില്‍ വടക്കാഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാപോള്‍സന്‍ അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ കെ.കുമാരന്‍, പി.ഗംഗാധരന്‍, രമാ ജയന്‍, വനജ രാധാകൃഷ്ണന്‍, ഡോ. ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Exit mobile version