‘ഉഗ്രശാസന കേട്ടു ഞാനെന്റെ ഉച്ചഭാഷിണി തിരിച്ചപ്പോള്‍’; സര്‍ക്കാരിനെതിരെ കവിതയെഴുതി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ

തിരുവനന്തപുരം: സര്‍ക്കാറിനും സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമെതിരെ കവിതയെഴുതി കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി. ഷാഫി പറമ്പില്‍ എംഎല്‍എയെ പോലീസ് മര്‍ദ്ദിച്ചതിനെതിരെ സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിച്ചതിന് എല്‍ദോസ് കുന്നപ്പിള്ളിയടക്കമുള്ള മൂന്ന് എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉഗ്രശാസന നല്‍കിയിരുന്നു. ഇതിനെതിരെയുള്ള പ്രതിഷേധമായിട്ടാണ് എല്‍ദോസ് കുന്നപ്പള്ളി കവിത എഴുതിയത്.

ഫേസ്ബുക്കിലൂടെയാണ് എല്‍ദോസ് കുന്നപ്പിള്ളി കവിത പങ്കുവെച്ചത്. ‘ഉഗ്രശാസന’ എന്ന പേരിലാണ് കവിത ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഷാഫി പറമ്പിലിനെതിരെയുള്ള പോലീസ് മര്‍ദ്ദനം, വാളയാര്‍ സംഭവം, വയനാട്ടിലെ ഷെഹ്ലയുടെ മരണം എന്നിവയാണ് കവിതയുടെ വിഷയം.

എല്‍ദോസ് കുന്നപ്പിള്ളി എഴുതിയ കവിത:

ഉഗ്രശാസന കേട്ടു ഞാനെന്റെ
ഉച്ചഭാഷിണി തിരിച്ചപ്പോള്‍
കണ്ടു പണ്ടു താഴേക്കുരുട്ടി വിട്ട ചെയര്‍
കൊണ്ടു മുറിഞ്ഞൊരു നടുത്തളം !

കണ്ട ചിത്രം കരിതേക്കുവാന്‍
കൊണ്ടു നടക്കുമീ പ്രതിപക്ഷം.

എന്തു മോശമീ പ്രതിപക്ഷം
എന്നെ കാക്കണേ സഭാചട്ടം.

എത്ര വേണേലും ശാസിച്ചെന്റെ
മിത്ര യൂത്തിന്റെ മുറിവുണക്കൂ.

ഏതു റൂളിലും മേലു നോവാത്ത
നീല മേഘമാണെന്റെ പക്ഷം.

വാഴ വയ്ക്കുവാന്‍ വാഴ്‌സിറ്റിയില്‍
വെറുതെ കിട്ടുമോ പുരയിടം ?
ഉത്തരത്തില്‍ കെട്ടി തൂക്കിയ
ഉത്തരം രണ്ട് പെണ്‍ ജഡം !

നിങ്ങള്‍ ഭരിക്കിലീകാക്കീ ലാത്തി
പൊങ്ങി തരിക്കലീ വാലു താഴ്ത്തി
എന്റെ ശ്വാസവുമെടുത്തു കൊള്‍ക
എന്റെ മകളെ തിരിച്ചു തായോ.

പാമ്പു തീര്‍ത്തൊരീ പാഠപുസ്തകം,
മാതൃവിദ്യാലയം ശ്മശാന തറയിടം !

എന്തു വേണേലും റൂളു ചെയ്‌തെന്റെ
കണ്ണുതുറക്കുന്ന കാവലാളേ !
എന്റെ പാവാട കുരുന്നിനെ
എന്തു ചെയ്തീ പാമ്പുകള്‍ ?

കണ്ണുനീരില്‍ നാം വേവവേ,
കണ്ണാ നിനക്കീയിരിപ്പിടം
ഇന്നു തന്നു, നീ നാളെ ഒഴിയവേ
ഒന്നുകൂടി മറിച്ചങ്ങു പോകണേ.

Exit mobile version