ഷെഹ്‌ലയുടെ മരണം; വിദ്യാഭ്യാസ മന്ത്രിയും പ്രതിപക്ഷ നേതാവും ഇന്ന് കുട്ടിയുടെ വീട് സന്ദര്‍ശിക്കും, സര്‍വജന ഹൈസ്‌കൂളും സന്ദര്‍ശിക്കും

പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സുല്‍ത്താന്‍ ബത്തേരിയിലും പരിസരത്തും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

വയനാട്: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ സ്‌കൂളില്‍ വച്ച് പാമ്പ് കടിയേറ്റ് മരിച്ച വിദ്യാര്‍ത്ഥിനി ഷെഹ്‌ല ഷെറിന്റെ വീട് ഇന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് സന്ദര്‍ശിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഷെഹ്‌ലയുടെ വീട്ടില്‍ എത്തും. ഷെഹ്‌ലയുടെ വീട് സന്ദര്‍ശിക്കുന്നതിന് പുറമെ വിദ്യാഭ്യാസ മന്ത്രി സര്‍വജന ഹൈസ്‌കൂളും സന്ദര്‍ശിക്കും. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സുല്‍ത്താന്‍ ബത്തേരിയിലും പരിസരത്തും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

വിദ്യാഭ്യാസ മന്ത്രിക്ക് പുറമേ മന്ത്രി വിഎസ് സുനില്‍ കുമാറും ഇന്ന് ഷെഹ്‌ലയുടെ വീട്ടിലെത്തുന്നുണ്ട്. സംഭവത്തില്‍ പ്രിന്‍സിപ്പാള്‍ എകെ കരുണാകരന്‍, വൈസ് പ്രിന്‍സിപ്പാള്‍ കെകെ മോഹനന്‍, അധ്യാപകന്‍ ഷിജില്‍, താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ എന്നിവരെ പ്രതിയാക്കി പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മനഃപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

സ്‌കൂള്‍ പ്രിന്‍സിപ്പാളിനെയും ഹൈസ്‌കൂള്‍ ചുമതലയുള്ള വൈസ് പ്രിന്‍സിപ്പാളിനെയും ഇന്നലെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തും. സ്‌കൂളിന്റെ പിടിഎ കമ്മിറ്റിയും ഇന്നലെ പിരിച്ചുവിട്ടിരുന്നു.

Exit mobile version