ഷെഹ്‌ലയെ പ്രവേശിച്ചത് നാല് ആശുപത്രികളില്‍; രണ്ട് ആശുപത്രികളില്‍ കാരണം കണ്ടെത്താനായില്ല, അടിയന്തര ചികിത്സ നല്‍കിയതിലും പാളിച്ച

കുട്ടിയുടെ ഞരമ്പുകളില്‍ ഉള്‍പ്പെടെ വിഷം കലര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തിയത്.

വയനാട്: സുല്‍ത്താന്‍ ബത്തേരിയിലെ ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ വിദ്യാര്‍ത്ഥിനി ഷെഹ്‌ലയ്ക്ക് അടിയന്തര ചികിത്സ നല്‍കുന്നതിലും ഗുരുതര വീഴ്ച. ഷെഹ്‌ലയെ നാല് ആശുപത്രികളിലാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ രണ്ട് ആശുപത്രികളില്‍ ഷെഹ്‌ലയുടെ അസുഖം കണ്ടെത്താനായില്ല. ഇന്നലെ വൈകുന്നേരം 3.30 ഓടെയാണ് ക്ലാസില്‍ വെച്ച് ഷെഹ്‌ലയ്ക്ക് പാമ്പിന്റെ കടിയേറ്റത്.

ഇതിന് ശേഷം നാല് ആശുപത്രികളിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. രണ്ട് ആശുപത്രിയില്‍ കൊണ്ടുപോയിട്ടും എന്താണ് പ്രശ്നമെന്ന് കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ട്. ശേഷം ഷെഹ്‌ലയ്ക്ക് പാമ്പു കടിയേറ്റുവെന്ന് സഹപാഠികള്‍ പറയുന്നത്. 3.40 ന് സമീപത്തുള്ള അസമ്ഷന്‍ എന്ന സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സ്‌കൂള്‍ അധികൃതര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് അസമ്ഷന്‍ ആശുപത്രി അധികൃതര്‍ പ്രതികരണം അറിയിച്ചിട്ടില്ല.

ഇതിന് ശേഷം 4.10 ന് ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വെച്ചാണ് പ്രധാന ടെസ്റ്റുകള്‍ നടന്നത്. മുക്കാല്‍ മണിക്കൂറോളം ഇവിടെ ചിലവഴിച്ചു എന്നാണ് അറിയുന്നത്. പിന്നീട് രണ്ടാമത് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ ഞരമ്പുകളില്‍ ഉള്‍പ്പെടെ വിഷം കലര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തിയത്. അവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. നില വഷളായതോടെ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്കും അതിന് ശേഷം ചേലോട് ഗുഡ് ഷെപ്പേര്‍ഡ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഇവിടെ വെച്ച് ആറ് മണിയോടെ ഷെഹ്‌ല മരണപ്പെടുകയായിരുന്നു.

Exit mobile version