കുഞ്ഞിനെ ഉപേക്ഷിച്ച് ട്രെയിനിന് മുന്നില്‍ ചാടി; കുഞ്ഞ് മരിച്ച നിലയില്‍, അമ്മയ്ക്ക് പരിക്ക്

തിരൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം

തിരൂര്‍: തിരൂരില്‍ കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് ട്രെയിനിന് മുന്നില്‍ ചാടി അമ്മയുടെ ആത്മഹത്യ ശ്രമം. തിരൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. കണ്ണൂര്‍ സ്വദേശിനിയായ പ്രജിഷ(38) യാണ് കൈക്കുഞ്ഞുമായി എത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുഞ്ഞിനെ ജില്ല മെഡിക്കല്‍ സ്റ്റോറിനടുത്തുള്ള പഴയ ഒരു കെട്ടിടത്തില്‍ ഉപേക്ഷിച്ച ശേഷമാണ് പ്രജിഷ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തില്‍ പരിക്കേറ്റ ഇവരെ തിരൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

നാട്ടുകാര്‍ക്ക് ലഭിച്ച ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോഴാണ് യുവതിയുടെ കൈയില്‍ കുഞ്ഞുള്ള വിവരം അറിയുന്നത്. ഇതേ തുടര്‍ന്ന് നാട്ടുകാരും അഗ്‌നിരക്ഷാസേനയും പോലീസും നടത്തിയ പരിശോധനയിലാണ് ജില്ലാ മെഡിക്കല്‍ സ്റ്റോറിനടുത്തുള്ള പഴയ കെട്ടിടത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. കുടുംബപ്രശ്‌നമാകാം കാരണമെന്നു കരുതുന്നു.

Exit mobile version