വാളയാര്‍ കേസ്; പബ്ലിക് പ്രോസിക്യൂട്ടര്‍ ലതാ ജയരാജിനെ പുറത്താക്കി, കേസിലെ വീഴ്ച പരിശോധിച്ച ശേഷം കര്‍ശന നടപടിയെന്നും നിയമസഭയില്‍ മുഖ്യമന്ത്രിയുടെ മറുപടി

മികച്ച അഭിഭാഷകരെ കേസ് നടത്തിപ്പ് ഏല്‍പ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: വാളയാര്‍ കേസില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ലതാ ജയരാജിനെ പുറത്താക്കിയെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി. വാളയാറില്‍ പീഡനത്തിനിരയായി പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ ഉയരുന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി.

കേസ് നടത്തിപ്പില്‍ വീഴ്ച വരുത്തിയ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കി ഉത്തരവില്‍ ഒപ്പുവച്ചെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കര്‍ശന നടപടിയെക്കുമെന്ന് ഉറപ്പ് നല്‍കിയത്. മികച്ച അഭിഭാഷകരെ കേസ് നടത്തിപ്പ് ഏല്‍പ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസ് അന്വേഷണത്തിലെ വീഴ്ച സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോലീസിന്റെ ഭാഗത്ത് വീഴ്ച പ്രത്യേകം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഏത് തരത്തിലുള്ള അന്വേഷണം ആണ് വേണ്ടതെന്ന കാര്യത്തില്‍ അന്തിമ തീരുമാനം കോടതിയില്‍ നിന്ന് ഉണ്ടാകണം. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഇത് സംബന്ധിച്ച് തെറ്റിദ്ധാരണകളൊന്നും ഇല്ലെന്നും കാര്യക്ഷമമായ നടപടികള്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version