കള്ളുഷാപ്പുകളുടെ പ്രവര്‍ത്തനത്തിന് പുതിയ നിബന്ധനങ്ങള്‍; സര്‍ക്കാറിന്റെ കരട് ഉത്തരവ് ഹൈക്കോടതിയില്‍

പുതിയ നിബന്ധനകളുടെ കരട് സര്‍ക്കുലറിന്റെ പതിപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു

കൊച്ചി: സംസ്ഥാനത്ത് കള്ളുഷാപ്പുകളുടെ പ്രവര്‍ത്തനത്തിനും നവീകരണത്തിനും പുതിയ നിബന്ധനകള്‍ക്കൊരുങ്ങി സര്‍ക്കാര്‍. പുതിയ നിബന്ധനകളുടെ കരട് സര്‍ക്കുലറിന്റെ പതിപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കള്ളുഷാപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് സമീപ പ്രദേശത്ത് താമസിക്കുന്നവരുടെ സ്വകാര്യ അവകാശങ്ങളെ ബാധിക്കുമെന്നും സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

പട്ടാമ്പി സ്വദേശി വിലാസിനി നല്‍കിയ ഹര്‍ജിയില്‍ അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ടും കോടതി ഉത്തരവും പരിഗണിച്ചാണ് കരട് സര്‍ക്കുലര്‍ തയ്യാറാക്കുന്നത്. കള്ളുഷാപ്പുകളുടെ പ്രവര്‍ത്തനം അടച്ചുറപ്പുള്ള കെട്ടിടത്തിലാവണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. കെട്ടിടത്തിന്റെ ഉള്‍ഭാഗം പുറത്തുകാണാത്തവിധം മറയ്ക്കണമെന്നും കള്ളുസൂക്ഷിക്കാന്‍ ഷാപ്പില്‍ പ്രത്യേകസ്ഥലം ഒരുക്കാണമെന്നും കരട് സര്‍ക്കുലറില്‍ പറയുന്നു.

മലിനജലവും ഭക്ഷണമാലിന്യങ്ങളും കളയാനുള്ള ക്രമീകരണങ്ങള്‍ നടത്തി കള്ളുഷാപ്പുകള്‍ വൃത്തിയുള്ള സാഹചര്യത്തില്‍ പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിട്ടുണ്ട്. കള്ളുഷാപ്പിന് പരിസരത്ത് ഉപയോഗ്യമായ ശൗചാലയം ഒരെണ്ണമെങ്കിലും ഉണ്ടായിരിക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കി. കള്ളുഷാപ്പില്‍ ഭക്ഷണം വിതരം ചെയ്യാന്‍ ഭക്ഷ്യസരക്ഷ വകുപ്പിന്റെ ലൈസന്‍സ് നിര്‍ബന്ധമാണ്.

അതേസമയം കള്ളുഷാപ്പില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ലൈസന്‍സുള്ള സ്ഥാപനത്തിന്റെ ചുമതലയാണെന്നും കരട് സര്‍ക്കുലറില്‍ വ്യക്തമാക്കി. വൃത്തിയില്ലാത്ത സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടിയിടുക്കും തുടങ്ങിയ കാര്യങ്ങള്‍ കരട് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്.

Exit mobile version