‘എന്റെ മകളെയും അവള്‍ക്കുള്ളിലെ ജീവന്റെ തുടിപ്പിനെയും രക്ഷിച്ചതിന് നന്ദി’ രക്ഷകരായ സ്വകാര്യ ബസ് ജീവനക്കാരെ തേടിപ്പിടിച്ച് നന്ദി പറഞ്ഞ് ഈ പിതാവ്

ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച യുവതി പനി കുറഞ്ഞ്, ആരോഗ്യനില മെച്ചപ്പെടുകയും ചെയ്തു.

പാലക്കാട്: തന്റെ മകളുടെ ജീവന്‍ രക്ഷിച്ച സ്വകാര്യ ബസ് ജീവനക്കാരെ തേടിപ്പിടിച്ച് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറഞ്ഞ് പിതാവ്. കടുത്ത പനിയുമായി കുതിരാനില്‍ ഗതാഗതക്കുരുക്കില്‍ പെട്ടു വലഞ്ഞ ഗര്‍ഭിണിയായ യുവതിക്കാണ് ബസ് ജീവനക്കാര്‍ തുണയായത്. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞതിനാലാണ് രണ്ട് ജീവനുകള്‍ രക്ഷപ്പെടാന്‍ ഇടയായത്.

ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച യുവതി പനി കുറഞ്ഞ്, ആരോഗ്യനില മെച്ചപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പിതാവ് ജീവനക്കാരെ തേടിയിറങ്ങിയത്. വെകാതെ ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് ഗര്‍ഭിണിയായ മകളുടെ ആരോഗ്യം രക്ഷിക്കാന്‍ സാധിച്ചതെന്നു ഡോക്ടര്‍മാര്‍ അറിയിച്ചതായി ബസ് ജീവനക്കാരെ കണ്ടെത്തി പിതാവ് പറഞ്ഞു. ഇതോടെ ബസ് ജീവനക്കാരുടെയും മനസ് നിറഞ്ഞു.

കഴിഞ്ഞ 10നാണു തേനൂര്‍ സ്വദേശികളായ യുവതിയും അമ്മയും പാലക്കാട് തൃശ്ശൂര്‍ റൂട്ടിലോടുന്ന സെന്റ് ജോസ് ബസില്‍ കയറിയത്. ആശുപത്രിയിലേക്കു പോകുംവഴി കുതിരാനിലെ ഗതാഗതക്കുരുക്കില്‍പെടുകയായിരുന്നു. ഏറെ നേരം പിന്നിട്ടതോടെ യുവതി അസ്വസ്ഥത പ്രകടിപ്പിച്ചു. കൂടെയുണ്ടായിരുന്ന സ്ത്രീ കണ്ടക്ടറോട് വിവരം പറഞ്ഞു. കുതിരാന് അപ്പുറം പടിഞ്ഞാറേ തുരങ്കമുഖത്ത് ഹൈവേ പോലീസ് ഉണ്ടായിരുന്നു.

ഇരുമ്പുപാലത്തില്‍ ഉണ്ടായിരുന്ന നാട്ടുകാരും ബസിലെ കണ്ടക്ടര്‍ നടത്തറ സ്വദേശി റെജി, മറ്റൊരു ബസിലെ ഡ്രൈവര്‍ മാന്ദാമംജലം സ്വദേശി വിന്‍സെന്റ് ഇവര്‍ ചേര്‍ന്നു ബസിന്റെ മുന്നില്‍ ഓടി ഗതാഗത കുരുക്കിനിടയിലൂടെ ബസിനു വഴിയൊരുക്കുകയായിരുന്നു. കുരുക്കിനിടയിലൂടെ സാഹസികമായി ബസ് ഡ്രൈവര്‍ പീച്ചി സ്വദേശി കണ്ണന്‍ ബസ് ഓടിച്ചു. 10 മിനിറ്റുകൊണ്ട് കുതിരാന്‍ കടന്നു രോഗിയെ ഹൈവേ പോലീസിന്റെ അടുത്തെത്തിച്ചു. പോലീസ് ഉടന്‍ ആംബുലന്‍സില്‍ തൃശ്ശൂരിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Exit mobile version