ശിക്ഷ ഞങ്ങള്‍ നടപ്പാക്കും; മുഖ്യമന്ത്രിക്ക് മാവോയിസ്റ്റുകളുടെ വധഭീഷണി കത്ത്, ഒപ്പം ലഘുലേഖകളും

ചെറുവത്തൂരില്‍ നിന്നാണ് കത്തയച്ചിരിക്കുന്നത്.

വടകര: മുഖ്യമന്ത്രി പിണറായി വിജയന് മാവോയിസ്റ്റുകളുടെ വധഭീഷണി. അട്ടപ്പാടി മഞ്ചിക്കണ്ടി മാവോയിസ്റ്റ് വേട്ടയുടെ പശ്ചാത്തലത്തിലാണ് ഭീഷണിക്കത്ത്. വടകര പോലീസ് സ്റ്റേഷനിലേക്കാണ് ഭീഷണി സന്ദേശവും കത്തും എത്തിയത്. അര്‍ബന്‍ ആക്ഷന്‍ ടീമിന് വേണ്ടി ബദര്‍ മൂസ പശ്ചിമ ഘട്ട കബനീദള ആക്ഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് എന്ന പേരിലാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. കത്തിന് ഒപ്പം ലഘുലേഖകളും അയച്ചിട്ടുണ്ട്. ചെറുവത്തൂരില്‍ നിന്നാണ് കത്തയച്ചിരിക്കുന്നത്.

ഏഴ് സഖാക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ കേരള മുഖ്യന് വേണ്ട ശിക്ഷ ഞങ്ങള്‍ നടപ്പാക്കും എന്നാണ് കത്തില്‍ പ്രധാനമായും പറഞ്ഞിരിക്കുന്നത്. കൂടാതെ പേരാമ്പ്ര എസ്‌ഐ ഹരീഷിന്റെ നിലപാട് നാടിന് അപമാനമാണെന്നും സാധാരണ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സാധാരണ മനുഷ്യരെ നായയെ പോലെ തല്ലിച്ചതയ്ക്കാന്‍ ഭരണഘടനയുടെ ഏത് നിയമമാണ് ഇതിന് അനുവദിക്കുന്നതെന്നും കത്തില്‍ ചോദിക്കുന്നുണ്ട്.

ഈ നരാധമനെ അര്‍ബന്‍ ആക്ഷന്‍ ടീം കാണേണ്ടതു പോലെ വൈകാതെ തന്നെ കാണുമെന്നും കത്തില്‍ പറയുന്നുണ്ട്. മാവോയിസ്റ്റ് വേട്ട നടത്തിയതിനു പിന്നാലെ മുഖ്യമന്ത്രിക്ക് മാവോയ്‌സ്റ്റുകള്‍ക്കിടയില്‍ നിന്നും ഭീഷണി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷയും വര്‍ധിപ്പിച്ചിരുന്നു. സംഭവത്തില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഭീഷണി സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

ചിത്രം കടപ്പാട്; മാതൃഭൂമി

Exit mobile version